ആശമാരുടെ നിരാഹാരസമരം ഇന്ന് രണ്ടാം ദിവസം; കേന്ദ്ര മന്ത്രിയെ കാണാനാകാതെ വീണാ ജോർജ് തിരിച്ചെത്തി
അംഗൻവാടി പ്രവർത്തകരുടെ അനിശ്ചിതകാല സമരം അഞ്ചാം ദിവസത്തിലേക്ക്


തിരുവനന്തപുരം: ആശാ പ്രവർത്തകരുടെ നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക്. സെക്രട്ടറിയേറ്റിനു മുന്നിൽ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചിട്ട് ഇന്ന് 40 ദിവസം തികയുകയാണ്. അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ ബിന്ദു, ആശാപ്രവർത്തകരായ ഷീജ, തങ്കമണി എന്നിവരാണെന്ന് നിരാഹാരമിരിക്കുന്നത്.
ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ നിരാഹാരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. അതേസമയം, ആശാപ്രവർത്തകരുടെ വിഷയം ചർച്ച ചെയ്യാൻ ഡൽഹിയിലേക്ക് പോയ ആരോഗ്യ മന്ത്രി വീണാ ജോർജ് ഇന്നലെ കേരളത്തിൽ തിരിച്ചെത്തി. കേന്ദ്ര ആരോഗ്യമന്ത്രി ജെ, പി നഡ്ഡയെ കാണാനാകാത്തതിനെ തുടർന്ന് നിവേദനം സമർപ്പിച്ച ശേഷമാണ് മന്ത്രിയുടെ മടക്കം. സർക്കാർ വീണ്ടും ചർച്ചയ്ക്ക് തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടിട്ടുണ്ട്..
അതേസമയം, സെക്രട്ടറിയേറ്റിനു മുന്നിലെ അംഗൻവാടി പ്രവർത്തകരുടെ അനിശ്ചിതകാല സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള അംഗൻവാടി പ്രവർത്തകർ ഇന്ന് സമരപ്പന്തലിലെത്തും. ഐഎൻടിസിയുസിയുടെ കീഴിലുള്ള ഇന്ത്യൻ നാഷണൽ അംഗൻവാടി എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് സമരം. സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, ഓണറേറിയം 21000 ആയി വർധിപ്പിക്കുക, ഓണറേറിയം ഒറ്റത്തവണയായി ലഭ്യമാക്കുക അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് സമരം.