കരുനാഗപ്പള്ളി കൊലക്കേസ്: പ്രതികൾ എത്തിയത് മുഖം മറച്ച്, കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കന്യാകുമാരിക്ക് ടൂർ പോകാനെന്ന് പറഞ്ഞതാണ് കാർ കൊണ്ടുപോയതെന്നും പൊലീസ്


കൊല്ലം: കരുനാഗപ്പള്ളിയില്‍ വധശ്രമക്കേസ് പ്രതി സന്തോഷിനെ കൊലപ്പെടുത്തിയ പ്രതികൾ സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. കാർ വയനകം സ്വദേശിയുടേതാണെന്നും കന്യാകുമാരിക്ക് ടൂർ പോകാനെന്ന് പറഞ്ഞതാണ് കാർ കൊണ്ടുപോയതെന്നും പൊലീസ് കണ്ടെത്തി.
സ്ഫോടക വസ്തു എറിഞ്ഞശേഷം വീടിന്‍റെ കതക് വെട്ടിപ്പൊളിച്ച് അകത്തുകയറിയാണ് അക്രമികള്‍ സന്തോഷിനെ കൊലപ്പെടുത്തിയത്.മുഖം മൂടി ധരിച്ചാണ് അക്രമി സംഘം എത്തിയതെന്ന് സന്തോഷിന്റെ അമ്മ ഓമന പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷ് കൊല്ലപ്പെടുന്നത്.മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സൂചന.കൊല്ലപ്പെട്ട സന്തോഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.ജിം സന്തോഷ് എന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.
2024 നവംബര്‍ 13ന് സുഹൃത്തായ പങ്കജിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെയാണ് ജാമ്യം നേടി പുറത്തിറങ്ങുന്നത്.മുൻപും ഇയാൾക്കുനേരെ ആക്രമണമുണ്ടായിരുന്നതായി പൊലീസ് പറയുന്നു.