എസ്.ഡി.പി.ഐയ്ക്കും ജമാഅത്തെ ഇസ്ലാമിക്കും ലക്ഷക്കണക്കിന് വോട്ടുണ്ട്; അവര്‍ യു.ഡി.എഫിന്റെ കൂടെനിന്നു-എം.വി ഗോവിന്ദന്‍

മോദി അനുകൂല തരംഗം കേരളത്തിലുമുണ്ടായെന്നും അത് ബി.ജെ.പി വോട്ട് വര്‍ധിപ്പിച്ചെന്നും ഗോവിന്ദന്‍ പറഞ്ഞു

Update: 2024-07-01 16:42 GMT
Editor : Shaheer | By : Web Desk

എം.വി ഗോവിന്ദന്‍

Advertising

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കോണ്‍ഗ്രസിനെ പഴിചാരി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ പറ്റുന്ന പാര്‍ട്ടിയിലേക്ക് ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കണം. എന്നാല്‍, കോണ്‍ഗ്രസ് അതിനു തയാറായില്ലെന്ന് ഗോവിന്ദന്‍ കുറ്റപ്പെടുത്തി. എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്‍ലാമിയും യു.ഡി.എഫിന്റെ കൂടെനിന്നെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍ഡ്യ മുന്നണി രാജ്യത്ത് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമ്പോള്‍ കേരളത്തില്‍ മുന്നണിയിലെ രണ്ടു പാര്‍ട്ടികള്‍ തമ്മില്‍ മത്സരിച്ചു. അതു ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ചു. സംസ്ഥാനം ഒരു യൂനിറ്റ് ആയി കാണണം. അവിടെ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ പറ്റുന്ന പാര്‍ട്ടിയിലേക്ക് ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കണം. ഇത് ഉറപ്പാക്കിയാല്‍ ഇന്‍ഡ്യ മുന്നണിക്ക് അധികാരത്തില്‍ വരാം. പക്ഷേ, കോണ്‍ഗ്രസ് അതിനു തയാറായില്ലെന്ന് ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

തമിഴ്‌നാട്ടില്‍ ഡി.എം.കെ ഉള്ളതുകൊണ്ട് എല്ലാ സീറ്റും ലഭിച്ചു. എന്നാല്‍, കര്‍ണാടകയില്‍ കോണ്‍ഗ്രസാണ് നേതൃത്വം. അവിടെ വിജയം ഉണ്ടായില്ല. തെലങ്കാനയിലും ഉണ്ടായില്ല. ബംഗാളില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് കിട്ടി. ഞങ്ങള്‍ക്ക് ഒന്നും കിട്ടിയതുമില്ല. യു.പിയില്‍ എസ്.പി നേതൃത്വം കൊടുക്കുകയും ബി.ജെ.പി തോല്‍ക്കുകയും ചെയ്തു. മഹാരാഷ്ട്രയിലും ഗുജറാത്തിലും മധ്യപ്രദേശിലും കോണ്‍ഗ്രസായിരുന്നു. അവിടെയൊക്കെ ബി.ജെ.പി വിജയിക്കുകയും ചെയ്തു.

ബി.ജെ.പിയെ എങ്ങനെയെങ്കിലും താഴെയിറക്കണമെന്ന് മുസ്‌ലിം ജനവിഭാഗം ചിന്തിച്ചു. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും അങ്ങനെ ചിന്തിച്ചു. അതായിരുന്നു ഞങ്ങളുടെ പരിമിതി. എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്‍ലാമിയും യു.ഡി.എഫിന്റെ കൂടെനിന്നു. ഇവര്‍ക്കൊക്കെ മണ്ഡലങ്ങളില്‍ ലക്ഷക്കണക്കിന് വോട്ടുണ്ട്. അങ്ങനെയാണ് യു.ഡി.എഫിന് ഭൂരിപക്ഷം വര്‍ധിച്ചത്. വടകരയില്‍ അതു തീവ്രമാകുകയും ചെയ്‌തെന്ന് ഗോവിന്ദന്‍ പറഞ്ഞു.

മോദി അനുകൂല തരംഗം കേരളത്തിലുമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. അതുവഴി ബി.ജെ.പി വോട്ട് വര്‍ധിപ്പിച്ചു. തൃശൂരില്‍ ബി.ജെ.പി ജയിക്കാനിടയായത് ക്രിസ്ത്യന്‍ വോട്ട് ലഭിച്ചതുകൊണ്ടാണെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Summary: CPM state secretary MV Govindan blames Congress for the Lok Sabha election defeat

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News