വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യയെന്ന് തെറ്റിദ്ധരിച്ച് മലയാളിക്ക് നേരെ സൈബർ ആക്രമണം; പരാതിയുമായി മോഡൽ

ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ വിധവ സ്മൃതി സിങ്ങാണെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണം

Update: 2024-07-16 15:58 GMT

രേഷ്മ സെബാസ്റ്റ്യൻ, സ്മൃതി സിങ്

Advertising

വീരമൃത്യു വരിച്ച അഗ്നിവീറിന്റെ വിധവയാണെന്ന് തെറ്റിദ്ധരിച്ച് മലയാളിക്ക് നേരെ സൈബർ ആക്രമണം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോഡലുമായ രേഷ്മ സെബാസ്റ്റ്യനാണ് പരാതിയുമായി രംഗത്തുവന്നത്. ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ ഭാര്യ സ്മൃതി സിങ്ങാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവർക്ക് നേരെയുള്ള ആക്രമണം.

തന്റെ ഭർത്താവിനുള്ള മരണാനന്തര ബഹുമതിയായ കീർത്തിചക്ര ഈയിടെ സ്മൃതി സിങ് രാഷ്ട്രപതി ദ്രൗപതി മുർമുവിൽനിന്ന് ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് വിവാദങ്ങളും ഉയരുന്നത്. മകന്റെ മരണാനന്തരം ലഭിച്ച ജീവനാംശവും പുരസ്കാരവും വസ്ത്രവും ഫോട്ടോ ആൽബവും മറ്റു ഓർമകളും സ്മൃതി എടുത്തുകൊണ്ടുപോയതായി അൻഷുമാൻ സിങ്ങിന്റെ മാതാപിതാക്കൾ കുറ്റപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഇവർക്കെതിരെ സൈബർ ആക്രമണം വരുന്നത്.

ഇതിനിടയിലാണ് ആളുമാറി രേഷ്മക്കെതിരെയും ആക്രമണമുണ്ടാകുന്നത്. ഇതിനെതിരെ രേഷ്മ തന്നെ രംഗത്തുവന്നു. ‘ഇത് ഇന്ത്യൻ ആർമി സൈനികനായ ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ വിധവ സ്മൃതി സിങ്ങിന്റെ പേജോ ഇൻസ്റ്റാഗ്രാം അക്കൗണ്ടോ അല്ല. ആദ്യം​ പ്രൊഫൈൽ വിശദാംശങ്ങളും ബയോയും വായിക്കുക. തെറ്റായ വിവരങ്ങളും വിദ്വേഷ കമന്റുകളും പ്രചരിപ്പിക്കുന്നതിൽനിന്നും ദയവായി വിട്ടുനിൽക്കണം’ -രേഷ്മ സെബാസ്റ്റ്യൻ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വ്യക്തമാക്കി. ‘എന്തിനും ഒരു പരിധിയു​ണ്ട്’ എന്ന അടിക്കുറിപ്പോടെയാണ് അവർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടത്. രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ മകനെ ഓർത്ത് അമ്മ വിലപിക്കുമ്പോൾ ഭാര്യ ഇൻസ്റ്റഗ്രാമിൽ സൗന്ദര്യ പ്രദർശനം നടത്തുന്നു എന്ന തലക്കെട്ടോടെ പ്രചരിപ്പിക്കുന്നത് തന്റെ ചിത്രങ്ങളും ഐഡിയും ആണെന്ന് രേഷ്മ സെബാസ്റ്റ്യൻ പറയുന്നു.

വീരമൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ ഭാര്യ സ്മൃതിക്കെതിരെ സൈബർ അധിക്ഷേപം നടത്തിയതിൽ ഡൽഹിയ പൊലീസ് കേസെടുത്തിരുന്നു. ഡൽഹി സ്വദേശിക്കെതിരെയാണ് ഭാരതീയ ന്യായ സംഹിതയിലെ പ്രസക്ത വകുപ്പുകളും ഐടി ആക്ടിലെ വകുപ്പുകളും പ്രകാരം കേസെടുത്തിരിക്കുന്നത്. വനിതാ കമ്മിഷന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസിന്റെ നടപടി. സമൂഹമാധ്യമത്തിൽ സ്മൃതിയുടെ ഫോട്ടോയ്ക്ക് താഴെ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത വിഷയത്തിലാണ് വനിതാ കമ്മിഷൻ സ്വമേധയാ ഇടപെട്ടത്.

2023 ജൂലൈയിൽ സിയാച്ചിനിലുണ്ടായ തീപിടിത്തത്തിലാണ് അൻഷുമാൻ സിങ് വിരമൃത്യു വരിക്കുന്നത്. പഞ്ചാബ് റെജിമെന്റിലെ 26ാം ബറ്റാലിയൻ മെഡിക്കൽ വിഭാഗത്തിലാണ് ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നത്. സ്ഫോടക വസ്തുക്കൾക്ക് സമീപം തീപിടിത്തം ഉണ്ടായതോടെ ആരോഗ്യ കേന്ദ്രത്തിലെ മരുന്നുകൾ നീക്കുന്നതിനിടെ ​​പൊള്ള​ലേൽക്കുകയായിരുന്നു. ഇവിടെ കുടുങ്ങിക്കിടന്ന നിരവധി പേരെ രക്ഷിച്ചശേഷമാണ് മരുന്നുകൾ മാറ്റാൻ ശ്രമിച്ചത്. പുണെയിലെ ആംഡ് ഫോഴ്സെസ് മെഡിക്കൽ കോളജിൽനിന്നാണ് അൻഷുമാൻ ബിരുദം നേടിയത്.

സിയാച്ചിനിലേത് ആദ്യ പോസ്റ്റിങ്ങായിരുന്നു. മരണത്തിന്റെ രണ്ട് മാസം മുമ്പാണ് അൻഷുമാനും സ്മൃതി സിങ്ങും തമ്മിലെ വിവാഹം നടക്കുന്നത്. എട്ട് വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. കീർത്തിചക്ര സമ്മാനിച്ച ശേഷം ഭർത്താവിനെക്കുറിച്ച് സ്മൃതി ഓർമകൾ പങ്കുവെക്കുന്ന വിഡിയോ ആർമി പുറത്തുവിട്ടിരുന്നു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News