പാലക്കാട് നെന്മാറയിൽ അമ്മയെയും മകനെയും അയൽവാസി വെട്ടിക്കൊന്നു
മരിച്ച സുധാകരന്റെ ഭാര്യ സജിതയെ പ്രതിയായ ചെന്താമര 2019 ൽ വെട്ടിക്കൊലപ്പെടുത്തിയിരുന്നു
പാലക്കാട്: പാലക്കാട് നെന്മാറിയൽ ഇരട്ടക്കൊല. നെന്മാറ പോത്തുണ്ടി സ്വദേശി മീനാക്ഷി, മകൻ സുധാകരൻ എന്നിവരാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ ചെന്താമരയാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് നിഗമനം. മരിച്ച സുധാകരന്റെ ഭാര്യ സജിതയെ, പ്രതിയായ ചെന്താമര 2019 ൽ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ആയിരുന്നു ചെന്താമര. പ്രതിക്ക് വേണ്ടി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. പ്രതി നെല്ലിയാമ്പതി മലനിരയിലേക്ക് പോയതായി നെന്മാറ എംഎൽഎ കെ.ബാബു പറഞ്ഞു. പോലീസ് 20 സംഘമായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നത്.
ലോറി ഡ്രെവറായിരുന്നു ചെന്താമര. ഇയാളുടെ ഭാര്യയും തമ്മിൽ നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിനെ തുടർന്ന് ഭാര്യ ഉപേക്ഷിച്ചുപോയി. ഇതിന് കാരണം അയൽവാസികളാണെന്ന് ആരോപിച്ചാണ് 2019ൽ ചെന്താമര സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്.
ജാമ്യത്തിലിറങ്ങിയ ചെന്താമര വീണ്ടും അക്രമം നടത്തുമെന്ന പേടിയുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇയാൾ നാട്ടുകാരെ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് നാട്ടുകാർ നെന്മാറ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് നടപടിയെടുക്കാൻ തയ്യാറായില്ലെന്ന് ഇവർ പറഞ്ഞു.