സംസ്ഥാനത്ത് ലഹരിമാഫിയയുടെ അഴിഞ്ഞാട്ടം; കോഴിക്കോട് ഡാൻസാഫ് സംഘത്തിനെതിരെ ലഹരിവിൽപനക്കാരന്‍റെ ആക്രമണം
തൃശൂർ മനക്കൊടിയിൽ നടുറോഡിൽ ലഹരി ഉപയോഗിച്ച യുവാവ് വാർഡ് മെമ്പറെ ആക്രമിച്ചു


കോഴിക്കോട്: ബീച്ച് ആശുപത്രി പരിസരത്ത് ഡാൻസാഫ് സംഘത്തിന് നേരെ ലഹരി വിൽപ്പനക്കാരൻ്റെ ആക്രമണം. ലഹരി വില്പന നടക്കുന്നുവെന്നറിഞ്ഞ് പരിശോധനക്കെതിയപ്പോഴായിരുന്നു ആക്രമണം. നിരവധി കേസുകളിൽ പ്രതിയായ ഡുഡു എന്നറിയപ്പെടുന്ന ഷഹൻഷായാണ് ആക്രമിച്ചത്.എസ് ഐ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു.
തൃശൂർ മനക്കൊടിയിൽ നടുറോഡിൽ ലഹരി ഉപയോഗിച്ച് യുവാവിന്റെ പരാക്രമണം. യുവാവ് വാർഡ് മെമ്പർ രാഗേഷിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. മനക്കൊടി സ്വദേശി സൂരജാണ് ആക്രമണം നടത്തിയത്.മലപ്പുറം ചങ്ങരംകുളത്ത് ഹോൺ മുഴക്കിയതിൽ പ്രകോപിതനായി കാർ യാത്രികനെ ലഹരിക്കേസ് പ്രതി മർദിച്ചു.
തൃശൂർ പെരുമ്പിലാവിൽ അക്ഷയുടെ കൊലപാതകത്തിന് പിന്നാലെ കൊലവിളിയുമായി സഹോദരൻ.കഴിഞ്ഞദിവസമാണ് മരത്തംകോട് സ്വദേശിയായ ലഹരി മാഫിയ സംഘത്തിനുള്ളിലെ തർക്കത്തെ തുടർന്ന് കൊല്ലപ്പെട്ടത്.അക്ഷയിനെ കൂട്ടാതെ കൂട്ടാളികൾ റീൽസ് എടുത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.അക്ഷയ്ക്ക് എതിർപ്പുള്ള രഞ്ജിത്ത് കടവല്ലൂരിനെ ഉൾപ്പെടുത്തിയിരുന്നു റീൽസ് ചിത്രീകരണം. രഞ്ജിത്ത് കടവല്ലൂരിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന അക്ഷയുടെ സഹോദരൻ്റെ ഓഡിയോ മീഡിയവണിന് ലഭിച്ചു. നിലവിൽ അക്ഷയ കൊലപ്പെടുത്തിയ ഡി ലിഷോയ് , കൂട്ടാളികളായ നിഖിൽ , ബാദുഷ എന്നിവർ റിമാൻഡിലാണ്.
എറണാകുളത്ത് ലഹരി സംഘത്തെ കുറിച്ച് പൊലീസിന് വിവരം നൽകിയ 66-കാരന് മർദനമേറ്റെന്ന് പരാതി.ലഹരി സംഘം വീട്ടിൽ കയറി ആക്രമിച്ചെന്നാണ് വൈപ്പിൻ സ്വദേശി ഉണ്ണികൃഷ്ണന്റെ പരാതി.പരിക്കേറ്റ ഉണ്ണികൃഷ്ണൻ ചികിത്സയിൽ. ഇന്നലെ രാത്രിയാണ് വൈപ്പിൻ സ്വദേശി ഉണ്ണികൃഷ്ണനെയും ഇളയ മകനെയും അഞ്ചംഗ സംഘം വീട്ടിൽ കയറി മർദിച്ചത്. അക്രമികൾ ലഹരി ഉപയോഗിക്കുന്നതും കച്ചവടം നടത്തുന്നതും പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് വീട് കയറി ആക്രമണം. ഇളയ മകനെ മർദിക്കുന്നത് കണ്ട് തടുക്കാൻ എത്തിയപ്പോഴാണ് ഉണ്ണികൃഷ്ണന് ക്രൂരമർദനമേറ്റത്. പരിക്കേറ്റ ഉണ്ണികൃഷ്ണൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മുളവുകാട് പൊലീസ് മൂന്നു പേരെ കസ്റ്റഡിയിൽ എടുത്തു.
അതേസമയം,ലഹരിക്കെതിരെ കർമ പദ്ധതി തയ്യാറാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ലഹരി വിരുദ്ധ യോഗത്തിൽ തീരുമാനമായി. പൊലീസ് നായ്കളെ ഉപയോഗിച്ച് കൂടുതൽ പരിശോധന നടത്തും എയർപോർട്ട്, റെയിൽവേ, തുറമുഖങ്ങൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കും.കൊറിയർ, അന്യസംസ്ഥാന ബസുകൾ എന്നിവയിലും പരിശോധന നടത്തും. എൻഫോഴ്സ്മെന്റിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തും. സെക്രട്ടറി തല സമിതി ഏപ്രിലിൽ റിപ്പോർട്ട് നൽകണമെന്നും നിർദേശമുണ്ട്.