ഫ്ലാറ്റിൽനിന്ന് മയക്കുമരുന്ന് പിടികൂടിയ കേസ്: മൂന്നുപേർ കൂടി അറസ്റ്റിൽ
കേസിലെ ഒന്നാം പ്രതിയായ ദന്ത ഡോക്ടറെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു


എറണാകുളം: തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ നിന്നും മയക്കുമരുന്ന് പിടികൂടിയ കേസിൽ അറസ്റ്റിലായിരുന്ന ദന്ത ഡോക്ടറുടെ കൂട്ടുപ്രതികളെ ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതി കളമശ്ശേരി പള്ളിലാംകര ചൈതന്യ റോഡ് ബൈ ലൈനിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ വലിയമരം വാർഡിൽ പുന്നക്കൽ പുരയിടം വീട്ടിൽ സുഹൈൽ നൗഷാദ് (31), ഇവർക്ക് വില്പനയ്ക്കായി മയക്കുമരുന്നുകൾ എത്തിച്ചു നൽകിയ ആലപ്പുഴ ആറാട്ട് വഴി കനാൽ വാർഡ് പാണ്ടിയാലക്കൽ വീട് അരവിന്ദ് പി (27), മയക്കുമരുന്ന് കച്ചവടത്തിനായി ഫ്ലാറ്റ് വാടകയ്ക്കെടുത്ത് നൽകിയ തിരുവനന്തപുരം നെല്ലനാട് മുതാക്കൽ കുന്നുവിള വീട് വിഷ്ണു നാരായണൻ (34) എന്നിവരാണ് പിടിയിലായത്.
ഇതിൽ രണ്ടാം പ്രതി കേസന്വേഷണത്തിനിടെ കോടതിയിൽ കീഴടങ്ങുകയായിരുന്നു. മറ്റു രണ്ട് പ്രതികളെ ഹിൽപാലസ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ യേശുദാസ് എ.എൽ, എഎസ്ഐ ഉമേഷ് കെ.ചെല്ലപ്പൻ, സിപിഒ മാരായ ബൈജു, സിജിത്ത്, പ്രവീൺ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസിലെ ഒന്നാം പ്രതിയായ ആലപ്പുഴ സ്വദേശി ഡോ.രഞ്ചു ആൻ്റണിയെ 2.56 ഗ്രാം എംഡിഎംഎ, 18.45 ഗ്രാം എൽഎസ്ഡി ഷുഗർ ക്യൂബ്, 33.68 ഗ്രാം കഞ്ചാവ് എന്നിവയുമായി പേട്ട പാലത്തിനടുത്തുള്ള കെ.പി വർക്കി ആൻ്റ് വിഎസ് ബിൽഡേഴ്സ് ഗോൾഡൻ മെട്രോ ഫ്ലാറ്റിൽ നിന്നും കഴിഞ്ഞ ജനുവരി 16നാണ് സിറ്റി ഡാൻസാഫ് വിഭാഗം അറസ്റ്റ് ചെയ്തത്. നാലു പ്രതികളും റിമാൻഡിലാണ്.