ത്യശൂർ പൂരം കലക്കലിലെ അന്വേഷണം; തെറ്റായ വിവരാകാശ മറുപടി നൽകിയ ഡിവൈഎസ്പിക്ക് സസ്പെൻഷൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് നടപടി.

Update: 2024-09-20 16:24 GMT
Advertising

തിരുവനന്തപുരം: ത്യശൂർ പൂരം കലക്കലിലെ അന്വേഷണവുമായി ബന്ധപ്പെട്ട വിവരാകാശ മറുപടി തെറ്റെന്ന് സർക്കാർ. തെറ്റായ മറുപടി നൽകിയ ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്തു. പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറും എൻആർഐ സെൽ ഡിവൈഎസ്പിയുമായ എം.എസ് സന്തോഷിനെതിരെയാണ് നടപടി.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് സന്തോഷിനെ സസ്പെൻഡ് ചെയ്തത്. ഉദ്യോ​ഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും നിർദേശമുണ്ട്. തൃശൂർ പൂരം അലങ്കോലമായതിനെക്കുറിച്ച് അന്വേഷണം നടത്തിയിട്ടില്ലെന്നായിരുന്നു വിവരാവകാശ അപേക്ഷയ്ക്കുള്ള പൊലീസ് മറുപടി.

തൃശൂർ പൂരം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി നൽകി സർക്കാരിനും പൊലീസ് സേനയ്ക്കും കളങ്കം ഉണ്ടാക്കി എന്ന് കണ്ടതിനെ തുടർന്നാണ് നടപടിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അഞ്ചു മാസം മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. വാർത്താസമ്മേളനത്തിലും മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാൽ അത്തരമൊരു അന്വേഷണം നടത്തുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് പൊലീസ് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടി. ഇതാണ് വിവാദമായത്.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപാണ് പൊലീസിന്റെ അനാവശ്യ ഇടപെടലുകളെ തുടർന്ന് തൃശൂർ പൂരം അലങ്കോലപ്പെട്ടതായി ആരോപണം ഉയർന്നത്. തുടർന്ന് ഏപ്രിൽ 21ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പ് ഇറക്കി. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് പൊലീസിന്റെ നടപടികളിൽ ഉയർന്നുവന്ന പരാതികൾ ഡിജിപി അന്വേഷിക്കുമെന്നും ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കും എന്നുമായിരുന്നു അറിയിപ്പ്.

എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പരിശോധിക്കുമെന്നും പരാതികളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിലും വ്യക്തമാക്കി. തുടർന്ന്, തൃശൂർ പൂരവുമായി ബന്ധപ്പെട്ട പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന് തൃശൂരിലെ എൽഡിഎഫ് സ്ഥാനാർഥി വി.എസ് സുനിൽകുമാറും പൂരം കലക്കിയതിനു പിന്നിൽ ഗൂഢനീക്കമുണ്ടോയെന്ന് പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ആവശ്യപ്പെട്ടിരുന്നു.

ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വിവാദത്തിലായിരിക്കുന്ന എഡിജിപി എം.ആർ അജിത് കുമാറിനായിരുന്നു പൂരം കലക്കലിലെ അന്വേഷണ ചുമതല. എന്നാൽ, അന്വേഷണം നടന്നിട്ടില്ലെന്ന മറുപടിയാണ് തൃശൂർ സിറ്റി പൊലീസും പൊലീസ് ഹെഡ്ക്വേർട്ടേഴ്സും വിവരാവകാശ പ്രകാരം നൽകിയത്. ഈ സാഹചര്യത്തിലാണ് പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറായ ഡിവൈഎസ്പിക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News