സാമ്പത്തിക ക്രമക്കേട്: കെ.സുധാകരനെതിരെ വിശദ അന്വേഷണത്തിന് അനുമതി തേടി വിജിലൻസ്

Update: 2021-10-02 14:41 GMT
Advertising

സാമ്പത്തിക ക്രമക്കേട് പരാതിയിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് അനുമതി തേടി വിജിലൻസ്. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയശേഷമാണ് സർക്കാരിന് ശിപാർശ കൈമാറിയത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിൽ നിയമോപദേശവും തേടിയിട്ടുണ്ട്.

കെ കരുണാകരൻ ട്രസ്റ്റിൻ്റെ പേരിലുള്ള അനധികൃത പണപ്പിരിവിലും, സ്വത്ത് സന്പാദനത്തിലും കെ സുധാകരനെതിരെ ലഭിച്ച പരാതിയിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയാണ് വിജിലൻസ് സർക്കാരിന് റിപ്പോർട്ട് നൽകിയത്. പ്രാഥമിക അന്വേഷണത്തിൽ തെളിവ് ശേഖരണത്തിന് തടസ്സങ്ങൾ ഉള്ളതിനാൽ വിശദമായ അന്വേഷണം വേണമെന്ന ശുപാർശയാണ് റിപ്പോർട്ടിലുള്ളത്.

എം.പി ആയതിനാൽ കേസെടുത്ത് അന്വേഷണത്തിന് നിയമതടസം ഉണ്ടോ എന്നറിയാൻ വിജിലൻസ് നിയമോപദേശവും തേടിയിട്ടുണ്ട്. വിജിലൻസ് ഡയറക്ടറുടെ നിർദേശപ്രകാരം കോഴിക്കോട് വിജിലന്‍സ് എസ് പിയുടെ മേൽനോട്ടത്തിലാണ് നേരത്തെ പ്രാഥമിക അന്വേഷണം നടന്നത്. കേസെടുത്ത് അന്വേഷണമാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച പരാതിയിലാണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. പരാതിക്കാരനായ കെ സുധാകരന്‍റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു ആരോപണത്തിൽ ഉറച്ചു നിന്ന് വിജിലൻസിന് മൊഴി നൽകിയിരുന്നു.

എന്നാൽ തെളിവുകൾ ഹാജരാക്കിയിരുന്നില്ല. മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍റെ സ്മരണാര്‍ത്ഥം രൂപീകരിച്ച ട്രസ്റ്റിന്‍റെ പേരില്‍ വിദേശത്ത് നിന്നടക്കം 32 കോടി രൂപ പിരിച്ചെന്നായിരുന്നു പ്രശാന്തിൻ്റെ പരാതി.കരുണാകരന്‍ പഠിച്ച ചിറക്കല്‍ രാജാസ് ഹൈസ്കൂളും 5 ഏക്കര്‍ സ്ഥലവും വാങ്ങാനും അന്താരാഷ്ട്ര നിലവാരമുള്ള എജുക്കേഷനൽ  ഹബ്ബാക്കി മാറ്റാനുമായിരുന്നു ഇത്. എന്നാല്‍ കരാര്‍ ലംഘിച്ച് സുധാകരനും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് കണ്ണൂര്‍ എജ്യു പാര്‍ക്ക് എന്ന കമ്പനിയുടെ പേരിലേക്ക് തുക  വകമാറ്റാന്‍ ശ്രമിച്ചു. കണ്ണൂര്‍ ഡി.സി.സി ഓഫീസ്  നിര്‍മ്മാണത്തിന് പിരിച്ച കോടികള്‍ വകമാറ്റി ചെലവഴിച്ചു. ബിനാമി ബിസിനസ്സുകളടക്കം നടത്തി കെ സുധാകരന്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News