നാല് വർഷ ബിരുദം: 75 അക്കാദമിക ദിനങ്ങൾ പൂർത്തിയാക്കാൻ സാധിച്ചില്ല, ആദ്യ സെമസ്റ്റർ പരീക്ഷാ നടത്തിപ്പിൽ ആശങ്ക
വിഷയം ചർച്ച ചെയ്യാൻ ഉന്നത വിദ്യാഭ്യാസമന്ത്രി യോഗം വിളിച്ചു
തിരുവനന്തപുരം: നാല് വർഷ ബിരുദത്തിലെ ആദ്യ സെമസ്റ്റർ പരീക്ഷാ നടത്തിപ്പ് ആശങ്കയിൽ. 75 അക്കാദമിക ദിനങ്ങൾ പൂർത്തിയാക്കാൻ സാധിക്കാതെ വന്നത് ക്ലാസുകൾ ലഭിക്കുന്നതുൾപ്പെടെയുളള ബുദ്ധിമുട്ടുകൾ വിദ്യാർഥികൾക്കിടയിൽ ഉണ്ടാക്കിയിട്ടുണ്ട്.
സംഭവത്തിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നതോടെ വിഷയം ചർച്ച ചെയ്യാൻ ഉന്നത വിദ്യാഭ്യാസമന്ത്രി യോഗം വിളിച്ചു. വൈസ് ചാൻസലർമാരും പരീക്ഷാ കൺട്രോളർമാരും യോഗത്തിൽ പങ്കെടുക്കും. നിലവിലെ തീരുമാനപ്രകാരം നവംബർ 5നാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.
ഒന്നും രണ്ടും അലോട്മെന്റുകൾ കഴിഞ്ഞിട്ടും പകുതിയോളം കുട്ടികൾ മാത്രമായിരുന്നു പല കോളേജുകളിലും പ്രവേശനം നേടിയത്. കാലിക്കറ്റ് സർവകലാശാലയിൽ സെപ്റ്റംബർ നാലിനാണ് പ്രവേശനം പൂർത്തിയായത്. ഓഗസ്റ്റ് 20 വരെ കേരളയിലും പ്രവേശനം തുടർന്നു. മറ്റുസർവകലാശാലകളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
പൊതു അവധികൾ, ഓണാവധി, മഴ, അധ്യാപകരുടെ മൂല്യനിർണയക്യാമ്പ് എന്നിങ്ങനെയും അധ്യയനദിവസങ്ങൾ നഷ്ടപ്പെട്ടു. സെമസ്റ്ററിന് 75 അധ്യയനദിവസങ്ങൾ വേണമെന്നിരിക്കേ, സാങ്കേതികമായിപ്പോലും ആ അക്കത്തിലെത്തിയിട്ടില്ലെന്നാണ് കുട്ടികൾ പറയുന്നത്. വൈകി പ്രവേശനം നേടിയ കുട്ടികൾക്ക് പകുതിപോലും അധ്യയന ദിവസങ്ങൾ കിട്ടിയിട്ടില്ല.