സിഎംആർഎൽ- എക്സാലോജിക് ഇടപാടുകളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികളിൽ ഹൈക്കോടതി വിധി ഇന്ന്
രാഷ്ട്രീയ നേതാക്കളും മുഖ്യമന്ത്രിയുടെ മകളും മാസപ്പടിയായി പണം കൈപ്പറ്റിയതിൽ വിജിലൻസ് അന്വേഷണം വേണമെന്നായിരുന്നു ആവശ്യം


കൊച്ചി: സിഎംആർഎൽ - എക്സാലോജിക് ഇടപാടുകളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. അന്തരിച്ച പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിന്റെയും മാത്യു കുഴൽനടൻ എംഎൽഎയുടെയും ഹരജികളിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി പറയുക. കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് രാഷ്ട്രീയ നേതാക്കളും മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളും മാസപ്പടിയായി പണം കൈപ്പറ്റിയതിൽ വിജിലൻസ് അന്വേഷണം വേണമെന്നായിരുന്നു ആവശ്യം.
ഇത് തള്ളിയ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിനെതിരെയാണ് ഗിരീഷ് ബാബുവിന്റെ ഹരജി. നൽകാത്ത സേവനത്തിന് സിഎംആർഎല്ലിൽ നിന്ന് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക് കമ്പനി 1.72 കോടി രൂപ കൈപ്പറ്റിയത് അന്വേഷിക്കണമെന്നാണ് മാത്യു കുഴൽനാടന്റെ ആവശ്യം. ഇക്കാര്യം തള്ളിയ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിന് എതിരെയാണ് മാത്യു കുഴൽനാടൻ ഹൈക്കോടതിയെ സമീപിച്ചത്. ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഹരജികളിൽ വിധി പറയുക.