ഡൽഹിയിൽ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറി മരിച്ചവരിൽ മലയാളി വിദ്യാർഥിയും

എറണാകുളം സ്വദേശി നവീൻ ഡാൽവിൻ ആണ് മരിച്ചത്

Update: 2024-07-28 07:14 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡല്‍ഹി: ഡൽഹിയിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറി മരിച്ചവരിൽ മലയാളി വിദ്യാർഥിയും. എറണാകുളം അങ്കമാലി സ്വദേശിയായ നവീൻ ഡാൽവിനാണ് (28) മരിച്ചത്. മൂന്ന് വിദ്യാര്‍ഥികളായിരുന്നു അപകടത്തില്‍ മരിച്ചത്.യുപി സ്വദേശി ശ്രേയ യാദവ് (25), തെലങ്കാന സ്വദേശി തനിയ സോണി (25)എന്നിവരാണ് മരിച്ച മറ്റ് രണ്ട് വിദ്യാർഥികൾ. 

കോച്ചിങ് സെന്റർ ഉടമയെയും കോഡിനേറ്റരെയും അറസ്റ്റ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വലിയ പ്രതിഷേധമാണ് നടന്നത്. മരിച്ച വിദ്യാർഥികളെക്കുറിച്ചുള്ള വിവരങ്ങൾ തങ്ങളുമായി പങ്കുവെക്കണം, എഫ്.ഐ.ആറിന്റെ കോപ്പി പുറത്ത് വിടണം,സംഭവത്തിൽ കസ്റ്റഡിയിലെടുത്തവരുടെ വിവരങ്ങൾ പങ്കുവെക്കണം തുടങ്ങിയ ആവശ്യമാണ് പ്രതിഷേധിക്കുന്ന വിദ്യാർഥികൾ മുന്നോട്ട് വെക്കുന്നത്. വെള്ളം കയറുന്നത് ആദ്യത്തെ സംഭവമല്ലെന്നും അനധികൃതമായാണ് കോച്ചിങ് സെന്ററിലെ ലൈബ്രറി പ്രവർത്തിക്കുന്നതെന്നും സ്ഥാപനത്തിനെതിരെ നടപടിയെടുക്കണമെന്നും വിദ്യാർഥികൾ പറയുന്നു.

ഇന്നലെ പെയ്ത കനത്ത മഴയിൽ രാത്രി 7:30 ഓടെയാണ് ഡൽഹി ഓൾഡ് രാജീന്ദ്ര നഗറിലേ റാവു സിവിൽ സർവീസ് കോച്ചിങ് സെന്ററിൽ വെള്ളം കയറിയത്. മൂന്നു നിലക്കെട്ടിടത്തിന്റെ ബേസ്മെന്റിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറിയിലായിരുന്നു വെള്ളം കയറിയത്. ഈ സമയം 35 വിദ്യാർഥികൾ ഉണ്ടായിരുന്നു. മരണപ്പെട്ട മൂന്ന് വിദ്യാർഥികൾ ഒഴികെ ബാക്കിയുള്ളവർക്ക് പുറത്തേക്ക് ഇറങ്ങാനായി. ശക്തമായി വെള്ളം അകത്തേക്ക് എത്തിയത്തോടെയണ് മൂന്നു പേർക്ക് പുറത്ത് ഇറങ്ങാൻ സാധിക്കാതെ വന്നത്. ശക്തമായ മഴയെ തുടർന്ന് ഓടയിലും റോഡിലുമുണ്ടായ വെള്ളം ബേസ്മെന്റിലേക്ക് ഒഴുകിയിറങ്ങുകയായിരുന്നു.അതേ സമയം,ബേസ്മെന്‍റ് വാഹന പാർക്കിങ്ങിനും സാധനങ്ങൾ സൂക്ഷിക്കാനും മാത്രമേ ഉപയോഗിക്കാനനുമതിയുള്ളതെന്ന് ഡൽഹി മേയർ പറഞ്ഞു.

അപകടത്തിന് പിന്നാലെ ഡൽഹി സർക്കാർ ശുചീകരണ പ്രവർത്തനം ഊർജിതമാക്കി. ചീഫ് സെക്രട്ടറിയോട് അന്വേഷണത്തിന് ഡൽഹി സർക്കാർ ഉത്തരവിട്ടു.



Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News