നിരപരാധികൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങൾ നീതീകരിക്കാനാവില്ല: കാന്തപുരം

സമാധാനത്തിനായി ലോക നേതാക്കൾ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു

Update: 2024-09-27 10:12 GMT
Advertising

കോഴിക്കോട്: ഫലസ്തീന് പുറമെ ലബനാൻ അതിർത്തി കടന്ന് നിരപരാധികളായ സിവിലിയന്മാർക്ക് നേരെ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങൾ നീതീകരിക്കാനാവാത്തതാ​​ണെന്ന്  ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. സമാധാനത്തിനായി ലോക നേതാക്കൾ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്‌ട്ര മീലാദ് സമ്മേളനത്തിൽ വാർഷിക മദ്ഹുറസൂൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതാന്തര സംവാദങ്ങളും നേതാക്കളുടെ ഒത്തിരിപ്പും സമാധാന ശ്രമങ്ങൾക്ക് ശക്തിപകരുമെന്നും ഇസ്രായേലിനെ അനുകൂലിക്കുന്ന സമീപനത്തിൽ നിന്ന് രാജ്യങ്ങൾ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യ നീതിയും സ്ത്രീ സുരക്ഷയും ഉറപ്പുനൽകുന്നതാണ് മുഹമ്മദ് നബിയുടെ ദർശനങ്ങൾ എന്നും ധാർമിക ജീവിതത്തിലൂടെ മാത്രമേ സമാധാന അന്തരീക്ഷം സാധ്യമാവൂ എന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനം ബഹ്‌റൈൻ ശരീഅ സുപ്രീം കോടതി മുൻ അധ്യക്ഷൻ ഹമദ് ബിൻ സാമി ഫള്ൽ അൽ-ദോസരി ഉദ്ഘാടനം ചെയ്തു. ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് ശൈഖ് അബ്ദുല്ല മഅതൂഖ് മുഖ്യാതിഥിയായി. മനുഷ്യാവകാശങ്ങളെ പാടെ നിഷേധിച്ച് സിവിലിയന്മാരെ കൊന്നൊടുക്കുന്ന ഇസ്‌റാഈൽ നടപടിക്കെതിരെ സമ്മേളനം പ്രമേയം അവതരിപ്പിച്ചു. വിവിധ രാഷ്ട്രങ്ങളിലെ പണ്ഡിതരും സാമൂഹിക-സാംസ്‌കാരിക നായകരും നയതന്ത്ര പ്രതിനിധികളും സമസ്ത നേതാക്കളും സമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News