കുട്ടനാടിനെ രക്ഷിക്കണം; നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്

തോട്ടപ്പള്ളി സ്പിൽവേയിൽ മാലിന്യം അടിഞ്ഞതാണ് വെള്ളപ്പൊക്കത്തിന് കാരണം, ചെളി നീക്കം ചെയ്യാൻ നടപടി തുടങ്ങിയെന്ന് മന്ത്രി

Update: 2021-08-11 05:18 GMT
Advertising

കുട്ടനാടിനെ രക്ഷിക്കാൻ സർക്കാർ നടപടി എടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പി.സി വിഷ്ണുനാഥ് എം.എൽ.എയാണ് നോട്ടീസ് നൽകിയത്. ലക്ഷക്കണക്കിന് ജനങ്ങളുടെ ആശങ്കയെ സർക്കാർ നിസംഗതയോടെയാണ് കാണുന്നതെന്ന് പി.സി വിഷ്ണുനാഥ് സഭയില്‍ പറഞ്ഞു. 

2018 ന് ശേഷം നിരവധി കുടുംബങ്ങളാണ് കുട്ടനാട്ടില്‍ നിന്ന് പലായനം ചെയ്തത്. കുട്ടനാട് ഭരണകൂടത്തെ നോക്കി നിശബ്ദമായി നിലവിളിക്കുകയാണ്. രണ്ട് വർഷം മുൻപ് 500 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. 2400 കോടിയുടെ പാക്കേജ് പ്ലാനിംഗ് ബോർഡ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഒന്നും നടപ്പായില്ലെന്നും പി.സി വിഷ്ണുനാഥ് ആരോപിച്ചു. 

അതേസമയം, തോട്ടപ്പള്ളി സ്പിൽ വേയിൽ മാലിന്യം അടിഞ്ഞതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ചെളി നീക്കം ചെയ്യാൻ നടപടി തുടങ്ങിയെന്നും വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുന്ന പാലങ്ങൾ പുനർനിർമ്മിക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു. ചെന്നെ ഐ.ഐ.ടിയുടെ പഠന റിപ്പോർട്ട് കിട്ടിയ ശേഷം സ്പിൽവേ നവീകരണം സംബന്ധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടനാടിന്‍റേത് പൊതു വിഷയമാണ്. കുടുംബങ്ങള്‍ പലായനം ചെയ്തിട്ടുണ്ടെങ്കില്‍ അവരെ തിരികെക്കൊണ്ടുവരും. പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിൽ ആർക്കും ആശങ്ക വേണ്ട, സാധ്യതമായതെല്ലാം സർക്കാർ ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News