'ദുരന്തത്തില്‍ കാണാതായവരുടെ മുഴുവൻ വിവരങ്ങളും ഇന്ന് പുറത്തുവിടും': മന്ത്രി കെ. രാജന്‍

സൺറൈസ് വാലിയിലെ തിരച്ചിലിനായി ഹെലികോപ്റ്റർ രം​ഗത്ത്

Update: 2024-08-06 07:17 GMT
Editor : ദിവ്യ വി | By : Web Desk
Advertising

മേപ്പാടി: മുണ്ടക്കൈ ദുരന്തത്തിൽ കാണാതായവരുടെ മുഴുവൻ വിവരങ്ങളും ഇന്ന് പുറത്തുവിടുമെന്ന് റവന്യൂമന്ത്രി കെ.രാജൻ. ദൗത്യത്തിലുള്ള മുഴുവൻ സേനാംഗങ്ങളുടെയും നേതൃയോഗവും ഇന്ന് ചേരുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ലഭ്യമായതനുസരിച്ചുള്ള കാണാതായവരുടെ പൂർണവിവരം പുറത്ത് വിടും. എവിടെയെങ്കിലും ഈ ലിസ്റ്റിൽ ഉൾപെടാത്തവരുണ്ടെങ്കിൽ അതും അറിയാനാകും. അതുകൂടി ചേർത്ത് സൂക്ഷ്മതല പരിശോധന ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം മുണ്ടക്കൈ ദുരന്തത്തിൽ തിരച്ചിൽ എട്ടാം ദിവസവും തുടരുകയാണ്. ആറ് സോണുകൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ തുടരുന്നത്. സൺറൈസ് വാലിയിലെ തിരച്ചിലിനായി നേവിയുടെ ഹെലികോപ്റ്റർ രം​ഗത്തുണ്ട്. പരിശീലനം ലഭിച്ച പ്രത്യേകസംഘങ്ങളെയാണ് ഹെലികോപ്റ്ററിൽ സൺറൈസ് വാലിയിൽ എത്തിച്ചത്. ഇവർ പ്രദേശത്ത് തിരച്ചിൽ നടത്തും. സൂചിപ്പാറയിലെ മൂന്നാമത്തെ വെള്ളച്ചാട്ടത്തിന് താഴെയായി വനമേഖലയോട് ചേർന്നുള്ള പ്രദേശത്താണ് തിരച്ചിൽ നടത്തുക. ഇവിടെ മൃതദേഹങ്ങളുണ്ടെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞിരുന്നു. കരസേന ഉദ്യോഗസ്ഥർ, പൊലീസിലെ എസ്ഒജി ടീം,ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന 12 അം​ഗസംഘങ്ങളാണ് തിരച്ചിലിലുള്ളത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്ററിന് എത്താൻ സാധിക്കാത്തതിനാൽ ദൗത്യം വൈകിയാണ് ആരംഭിച്ചത്.

ചാലിയാറിലും തിരച്ചിൽ ഊർജിതമാക്കി. നിലമ്പൂർ വരെ ചാലിയാറിന്റെ ഇരുകരകളിലും തിരച്ചിൽ തുടരുകയാണ്. പോത്തുകൽ മേഖല കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരച്ചിൽ. രക്ഷാപ്രവർത്തനം അതിന്റെ അന്തിമഘട്ടത്തിലാണെന്ന് എഡിജിപി എം.ആർ അജിത് കുമാർ പറഞ്ഞു.

അതേസമയം ദുരന്ത മേഖലയിൽ 20 ദിവസത്തിനകം സ്കൂളുകൾ തുറക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇതിനുവേണ്ട നടപടികൾ കൈക്കൊണ്ടതായും മന്ത്രി വ്യക്തമാക്കി. ചൂരൽമലയിലേക്ക് കെഎസ്ആർ‌ടിസി റ​ഗുലർ സർവീസുകൾ ആരംഭിച്ചു. ചൂരൽ മലയിലെ ചെക്ക് പോസ്റ്റ് വരെയാകും വാഹനങ്ങൾ കടത്തിവിടുക. ചെക്പോസ്റ്റിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് അവിടെനിന്ന് കാൽനടയായി ഉള്ളിലേക്ക് പ്രവേശിക്കാം എന്ന് ജില്ലാ കലക്ടർ അറിയിച്ചു.

Full View


Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News