സർക്കാർ ജോലിയിൽ ലത്തീൻ കത്തോലിക്ക വിഭാഗം ഏറെ പിന്നിൽ: 45 ശതമാനത്തിന്‍റെ കുറവ്

സർക്കാർ ജീവനക്കാരിൽ 13.51 ശതമാനം മുന്നാക്ക ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ടവർ

Update: 2024-07-02 14:01 GMT
രണ്ടുവര്‍ഷം; സെക്രട്ടറിയേറ്റ് എത്ര മാത്രം മാറി?
Advertising

കോഴിക്കോട്: ക്രിസ്ത്യൻ സമുദായത്തിലെ പിന്നാക്ക വിഭാഗ പട്ടികയിൽ ഉൾപ്പെട്ട ലത്തീൻ കത്തോലിക്ക വിഭാഗത്തിൽ പെട്ടവർക്ക് സർക്കാർ സർവീസിൽ മതിയായ പ്രാതിനിധ്യമില്ലെന്ന് രേഖകൾ. സംസ്ഥാനത്തെ 5,45,425 സർക്കാർ ജീവനക്കാരിൽ 22,542 പേരാണ് ലത്തീൻ സഭയിൽ നിന്നുള്ളത്. അതായത് 4.13 ശതമാനം മാത്രമാണ് സർക്കാർ ജോലിയിൽ അവരുടെ പ്രാതിനിധ്യം. കേരള സ്റ്റേറ്റ് കമ്മീഷൻ ഫോർ ബാക് വേർഡ് ക്ലാസസിന്റെ (കെ.എസ്.സി.ബി.സി) റിപ്പോർട്ടിലാണ് സർക്കാർ തൊഴിൽ രംഗത്ത് ലത്തീൻ സഭയുടെ പിന്നാക്കവസ്ഥയുടെ കണക്കുകൾ ഉള്ളത്. കഴിഞ്ഞ ദിവസം മുസ്ലിം പ്രാതിനിധ്യവുമായി ബന്ധപ്പെട്ട കണക്കുകൾ മീഡിയവൺ പുറത്തുവിട്ടിരുന്നു. 

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കണക്ക് പ്രകാരം 18.3 ശതമാനമാണ് സംസ്ഥാനത്തെ ക്രിസ്ത്യൻ ജനവിഭാഗം. അവസാന സെൻസസിലെ കണക്കുകളുടെ അടിസ്ഥാനത്തിൽ 2021ൽ കേരളത്തിലെ ലത്തീൻ ജനസംഖ്യ ഇരുപത് ലക്ഷമാകും (20,04,548) എന്നാണ് ലത്തീൻ സഭയുടെ നിഗമനം. ഇതനുസരിച്ച് കേരള ജനസംഖ്യയിൽ ആറ് ശതമാനം വരും. സർക്കാർ തൊഴിൽ രേഖകളുമായി താരതമ്യം ചെയ്യുമ്പോൾ ജനസംഖ്യാനുപാതികമായി സർക്കാർ തസ്തികയിൽ 45.28 ശതമാനം കുറവുണ്ടെന്നാണ് കണക്കുകൾ.

ഘടനാപരമായി വിവിധ ജാതിമതങ്ങളിൽ നിന്ന് വന്നിട്ടുള്ള പിന്നാക്കക്കാരാണ് ലത്തീൻ കത്തോലിക്കരിലേറെയും. ജസ്റ്റിസ് നരേന്ദ്രൻ കമീഷൻ റിപ്പോർട്ട് പ്രകാരം (2000) 4370 സർക്കാർ തൊഴിലവസരങ്ങൾ നഷ്ടമായെന്ന് അന്ന് കണ്ടെത്തിയിരുന്നു. ലത്തീൻ കത്തോലിക്കരായ സർക്കാർ ജീവനക്കാരിൽ ഏറെയും ജോലി ചെയ്യുന്നത് ക്ലാസ് 3, 4 വിഭാഗത്തിലാണെന്ന് കേരള ലാറ്റിൻ കതോലിക്ക് അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. ഷെറി തോമസ് പറയുന്നു.

അതേസമയം മുന്നാക്ക ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് 73,714 പേരാണ് സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നത്. അതായത് സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ 13.51 ശതമാനം.

പരിവർത്തിത ക്രിസ്ത്യാനികൾ 6 ശതമാനം മുതൽ എട്ട് ശതമാനം വരെയുണ്ടെന്നാണ് പരിവർത്തിത ക്രൈസ്തവ മേഖലയിൽ പ്രവർത്തിക്കുന്ന നേറ്റീവ്  ക്രിസ്ത്യൻ ഫെഡറേഷന്‍റെ കണക്കുകൾ പറയുന്നത് . അവരിൽ 2399 പേരാണ് സർക്കാർ ജോലിയുള്ളതെന്ന് രേഖകൾ വ്യക്തമാക്കുന്നു. അതനുസരിച്ചു 0.43 ശതമാനം പ്രാതിനിധ്യം മാത്രമാണ് അവർക്കുള്ളത്. നരേന്ദ്രൻ കമീഷൻ റിപ്പോർട്ട് പ്രകാരം കേരളത്തിലെ പരിവർത്തിത ക്രൈസ്തവർക്ക് 2290 തൊഴിലവസരങ്ങൾ നഷ്ടമായെന്നാണ് കണക്ക്. എസ്.ഐ.യു.സി നാടാർ വിഭാഗത്തിൽ 929 പേരാണ് സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നത്. പിന്നാക്ക ക്രിസ്ത്യൻ വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നാണ് കണക്കുകൾ പറയുന്നത്. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - അനസ് അസീന്‍

contributor

Similar News