മുണ്ടക്കൈ ദുരന്തനാളില്‍ ചെമ്പ്രയിലും മണ്ണിടിച്ചില്‍; ക്യാമ്പുകളിലേക്ക് മാറ്റിയ 200 കുടുംബങ്ങൾ ഇനിയും മടങ്ങിയില്ല

ചെമ്പ്ര മലയുടെ പ്രധാന ട്രക്കിങ് ഭാഗത്തേക്ക് എത്തുന്നതിന് 500 മീറ്റർ അകലെയാണ് ഈ കൂറ്റൻ മണ്ണിടിച്ചിലുണ്ടായിരിക്കുന്നത്.

Update: 2024-08-20 01:07 GMT
Editor : Shaheer | By : Web Desk
Advertising

കല്‍പറ്റ: മുണ്ടക്കൈയിൽ ഉരുൾപൊട്ടിയ ദിവസം മേപ്പാടി ചെമ്പ്രയിലും മണ്ണിടിച്ചിലുണ്ടായിരുന്നു. ചെമ്പ്ര മലയോട് ചേർന്ന് ഉരുൾപൊട്ടലിന് സമാനമായി നാലു കിലോമീറ്ററോളം ദൂരം മണ്ണും മരങ്ങളും കുത്തിയൊലിച്ചുപോയെങ്കിലും മുണ്ടക്കൈയിലെ മഹാദുരന്തത്തിനു മുന്നിൽ ഇതൊന്നും ആരും അറിഞ്ഞുപോലുമില്ല. ഇവിടെനിന്നു വിവിധ ക്യാമ്പുകളിലേക്ക് മാറ്റിയ 200 കുടുംബങ്ങൾ ഇനിയും പ്രദേശത്തേക്ക് തിരിച്ചെത്തിയിട്ടില്ല.

ചെമ്പ്ര മലയുടെ പ്രധാന ട്രക്കിങ് ഭാഗത്തേക്ക് എത്തുന്നതിന് 500 മീറ്റർ അകലെയാണ് ഈ കൂറ്റൻ മണ്ണിടിച്ചിലുണ്ടായിരിക്കുന്നത്. മണ്ണിടിച്ചിലിന്‍റെ കുത്തൊഴുക്കിൽ അവശിഷ്ടങ്ങൾ നാല് കിലോമീറ്റർ അകലെ കുന്നംപറ്റയിലുമെത്തി. മണ്ണിടിച്ചിലിനെ തുടർന്ന് ചെമ്പ്ര പ്രദേശത്തെ 200ഓളം കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്.

ചെമ്പ്ര മലയുടെ തൊട്ടു താഴ്ഭാഗത്തായതിനാൽ പ്രദേശം ഇപ്പോഴും അപകടഭീഷണിയിലാണ്. കിലോമീറ്ററുകളോളം മണ്ണും കല്ലും മരങ്ങളും ഒലിച്ചുപോയ പ്രദേശത്തുകൂടെ താഴ്ഭാഗത്തേക്കുള്ള യാത്ര പോലും അപകടകരമാണ്.

ചെമ്പ്ര മലയിലേക്ക് കടക്കാനുള്ള ഈ റോഡിന് മുകളിൽനിന്ന് മണ്ണ് ഒലിച്ചുപോയിരുന്നെങ്കിൽ ദുരന്തം പറഞ്ഞറിയിക്കാനാകാത്തതാകുമായിരുന്നു. നൂറുകണക്കിന് കുടുംബങ്ങളാണ് ചെമ്പ്രയുടെ താഴ്വാരത്ത് താമസിക്കുന്നത്. ജില്ലയിലെ പ്രധാന ട്രക്കിങ് കേന്ദ്രം എന്ന നിലയിൽ മതിയായ പഠനം നടത്തി പ്രദേശം വാസയോഗ്യമാണോയെന്ന് ഉറപ്പുവരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Summary: On the day of the Mundakai disaster, there was a landslide in Chembra too; 200 families shifted to camps have not returned yet

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News