തുടർചികിത്സക്ക് വഴിയില്ലാതെ മുണ്ടക്കൈ നിവാസികൾ; സർക്കാർ തിരിഞ്ഞുനോക്കിയില്ലെന്ന് വിമർശനം
അപകടത്തിൽ പരിക്കേറ്റും നിത്യരോഗികളുമായി 113 പേർക്ക് തുടർ ചികിത്സ ആവശ്യമുണ്ടെന്നാണ് മേഖലയിൽ സ്വകാര്യ സംഘടന നടത്തിയ സർവേയിലെ കണ്ടെത്തൽ


വയനാട്: മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടലിൽ ഗുരുതരമായി പരിക്കേറ്റവർ തുടർ ചികിത്സക്ക് വഴിയില്ലാതെ ദുരിതത്തിൽ. ദുരന്ത ബാധിതരെ സർക്കാർ ഏറ്റെടുക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, അപകട സമയത്ത് നൽകിയതല്ലാതെ യാതൊരു സഹായവും തുടർ ചികിത്സക്ക് സർക്കാർ പിന്നീട് നൽകിയില്ലെന്നാണ് ആക്ഷേപം.
നിനച്ചിരിക്കാത്ത നേരത്ത് ആർത്തലച്ചെത്തിയ പാറക്കൂട്ടങ്ങളിൽ നിന്നും വൻമരങ്ങളിൽ നിന്നും തലക്കു മുകളിൽ തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങളിൽ നിന്നുമെല്ലാം ഗുരുതര പരിക്കേറ്റ നിരവധി പേരാണ് മുണ്ടക്കൈ-ചൂരൽമല മേഖലയിൽ ഇപ്പോഴും നരകയാതന അനുഭവിക്കുന്നത്. തുടർചികിത്സക്ക് വകയില്ലാതെ വാടക കെട്ടിടങ്ങളിൽ വേദന തിന്ന് കഴിയുന്ന ഈ മനുഷ്യരെ സർക്കാർ തിരിഞ്ഞു നോക്കുന്നില്ല എന്നാണ് ആക്ഷേപം. ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റവർക്ക് പുറമെ നിത്യരോഗികളായി നേരത്തെ ദുരന്തമേഖലയിൽ കഴിഞ്ഞിരുന്നവരും തുടർ ചികിത്സക്ക് വഴിയില്ലാതെ ദുരിതത്തിലാണ്.
അപകടത്തിൽ പരിക്കേറ്റും നിത്യരോഗികളുമായി 113 പേർക്ക് തുടർ ചികിത്സ ആവശ്യമുണ്ടെന്നാണ് മേഖലയിൽ സ്വകാര്യ സംഘടന നടത്തിയ സർവേയിലെ കണ്ടെത്തൽ. ആശ്രിതർ ദുരന്തത്തിൽ മരിക്കുകയോ ജോലി നഷ്ടപ്പെടുകയോ ചെയ്തവരും കൂട്ടത്തിലുണ്ട്. ആശുപത്രി വാസത്തിനും ക്യാമ്പിലെ ജീവിതത്തിനും ശേഷം വാടകവീടുകളിലേക്ക് മടങ്ങിയ മനുഷ്യർക്ക് തുടർചികിത്സയാണിപ്പോൾ വെല്ലുവിളി. വർഷങ്ങൾ കൊണ്ട് പൂർത്തിയാകുന്ന പുനരധിവാസത്തെ കുറിച്ചു പറയുന്നതിനൊപ്പം ഭാരിച്ച ചെലവുള്ള തുടർചികിത്സക്ക് പദ്ധതി പ്രഖ്യാപിക്കാനോ സഹായം ഉറപ്പാക്കാനോ കൂടി സർക്കാർ തയ്യാറാവണമെന്നാണ് ഇവരുടെ ആവശ്യം.