പാലക്കാട് ജില്ലാ ആശുപത്രിയില്‍ കാര്‍ഡിയോളജി ഒപിയില്‍ ചികിത്സ വൈകുന്നു; വലഞ്ഞ് രോഗികള്‍
നിലവിൽ കാർഡിയോളജിയിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്


പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ കാർഡിയോളജി വിഭാഗത്തിൽ എല്ലാ ദിവസവം ഒപി ഉണ്ടാകും എന്ന് കഴിഞ്ഞ ദിവസം ജില്ലാ മെഡിക്കൽ ഓഫീസർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇത് പ്രാവർത്തികമാകില്ലെന്നാണ് വിലയിരുത്തൽ. നിലവിൽ കാർഡിയോളജിയിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്. ഇദ്ദേഹത്തെ ഉപയോഗിച്ച് എല്ലാ ദിവസവും ഒപി ചികിത്സ സാധ്യമാകില്ല. കൂടുതൽ ഡോക്ടർമാരെ ഈ വിഭാഗത്തിൽ നിയമിക്കുന്നത് മാത്രമാണ് പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം.
ജില്ലാ ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൻ്റെ പ്രവർത്തനം ഡോക്ടർമാർ ഇല്ലാതെ താളം തെറ്റിയതോടെ വലിയ പ്രതിഷേധം ഉയർന്നു വന്നിരുന്നു . ഇതിന് പിന്നാലെയാണ് എല്ലാ ദിവസവും ഒപി ഉണ്ടാകും എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഉറപ്പ് നൽകിയത്. എന്നാൽ ഇവിടെ ആകെ ഒരു ഡോക്ടർ മാത്രമാണുള്ളത്. ഇദ്ദേഹതെ വെച്ച് എല്ലാ ദിവസം ഒപി പ്രവർത്തിച്ചാൽ ശസ്ത്രക്രിയകൾ മുടങ്ങും. തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് ഒപി ഉണ്ടായിരുന്നത് . മറ്റ് ദിവസങ്ങളിലാണ് ശസ്ത്രക്രിയകൾ നടത്തുന്നത്. ജില്ലാ ആശുപത്രിയുടെ പ്രതിസന്ധി പരിഹരിക്കാൻ ഇവിടെ ചുമതലയുണ്ടായിരുന്ന ഡോക്ടർമാരെ തിരിച്ച് എത്തിക്കണം.
ചീഫ് കൺസൽറ്റൻ്റ് തസ്തികയിൽ ഒരു ഡോക്ടറെ നിയമിച്ചിരുന്നുവെങ്കിലും തൊട്ടു പിന്നാലെ ഇദ്ദേഹത്തിന് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം കൊടുത്തു. കൺസൾട്ടന്റ് തസ്തികയിലുള്ള ഡോക്ടർ എറണാകുളത്താണ്. ഇവരെയെല്ലാം തിരിച്ചെത്തിക്കാൻ ജില്ലാ ആശുപത്രി അധികൃതർ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ആരോഗ്യവകുപ്പ് കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ല. ജില്ലാ ആശുപത്രിയിലെ ഒഴിവുകൾ നികത്താൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് മെഡിക്കൽ ഓഫീസർ ഉറപ്പ് നൽകിയിരുന്നു.
ഇതനുസരിച്ചുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കണം എന്നാണ് രോഗികൾ ഉൾപ്പെടെ ആവശ്യപ്പെടുന്നത്. പാലക്കാട് മെഡിക്കൽ കോളജ് പൂർണ്ണ തോതിൽ പ്രവർത്തിക്കാത്തതിനെ തുടർന്ന് ജില്ലാ ആശുപത്രി മാത്രമാണ് സാധാരണക്കാരുടെ ഏക ആശ്രയം. ഇവിടെയാണ് വളരെ പ്രധാനപ്പെട്ട ചികിത്സ വിഭാഗത്തിൻ്റെ പ്രവർത്തനം അവതാളത്തിൽ ആയത്.