സ്വര്‍ണക്കടത്ത് ഏതെങ്കിലും സമുദായത്തിന്‍റെ പിടലിക്ക് വയ്ക്കണ്ട; മലപ്പുറത്തെ തെറ്റായി ചിത്രീകരിച്ചത് കോൺഗ്രസും സംഘപരിവാറുമെന്ന് മുഖ്യമന്ത്രി

സമുദായത്തിന്‍റെ പിടലിക്ക് വയ്ക്കുന്ന നിലപാട് ഒരു ഘട്ടത്തിലും സർക്കാർ സ്വീകരിച്ചിട്ടില്ല

Update: 2024-10-25 08:44 GMT
Editor : Jaisy Thomas | By : Web Desk
Advertising

ചേലക്കര: സംഘരിവാർ ബന്ധത്തിൽ യുഡിഎഫിനെ ചാരി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷനേതാവിനും കെപിസിസി പ്രസിഡന്‍റിനും സംഘപരിവാർ ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കോൺഗ്രസ് മതനിരപേക്ഷതയോട് കൂറ് കാണിക്കുന്നില്ല. ഗോൾവാൾക്കറുടെ മുന്നിൽ ഒരു നേതാവ് വണങ്ങി നിൽക്കുന്നു. മറ്റൊരു നേതാവ് ആർഎസ്എസ് ശാഖക്ക് കാവൽ നിൽക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.ചേലക്കരയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


Full View

നിയമവിരുദ്ധ പ്രവർത്തനം തടയാൻ ആണ് പൊലീസ് ഇടപെടുന്നത്. കള്ളക്കടത്തും ഹവാലയും പിടിക്കുന്നത് തടയാൻ പാടില്ലെന്ന് ചിലർ പറയുന്നു. ചിലർ അതിനെതിരെ പ്രചരണം നടത്തുന്നു. സർക്കാരിന് ഒരു പക്ഷപാതിത്വവുമില്ല. സ്വർണം പിടിച്ചതിൻ്റെ കണക്കും മുഖ്യമന്ത്രി വിശദീകരിച്ചു. 3 വർഷം കൊണ്ട് 147 കിലോ പിടി കൂടി.

മലപ്പുറം വഴി കൂടുതൽ സ്വർണം കടത്തുന്നത് വിമാനത്താവളം അവിടെ ആയതിനാലാണ്. ഇത് പറഞ്ഞാൽ എങ്ങനെ മലപ്പുറം വിരുദ്ധമാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു. മലപ്പുറത്തെ തെറ്റായി ചിത്രീകരിച്ചത് കോൺഗ്രസും സംഘപരിവാറുമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. മലപ്പുറം ജില്ലയിൽ ഒരു കുറ്റകൃത്യം ഉണ്ടായാൽ മറ്റേത് ജില്ലയിലും ഉണ്ടാകുന്ന കുറ്റകൃത്യം പോലെ തന്നെയാണ് . ഏതെങ്കിലും ഒരു സമുദായത്തിന്‍റെ മാത്രം കുറ്റകൃത്യമല്ല. കുറ്റകൃത്യത്തെ കുറ്റകൃത്യമായാണ് കാണേണ്ടത്. സമുദായത്തിന്‍റെ പിടലിക്ക് വയ്ക്കേണ്ടതില്ല. സമുദായത്തിന്‍റെ പെടലിക്ക് വയ്ക്കുന്ന നിലപാട് ഒരു ഘട്ടത്തിലും സർക്കാർ സ്വീകരിച്ചിട്ടില്ല.

ഇവിടെ ആർഎസ്എസും സംഘപരിവാറും ആഗ്രഹിക്കുന്നത് വർഗീയ ചേരിതിരിവ് ഉണ്ടാക്കലാണ്. നിങ്ങളുടെ ഈ പ്രചാരണവും വർഗീയത ഉണ്ടാക്കാൻ സഹായിക്കുന്നതല്ലേ .അത്തരത്തിലുള്ള പ്രചാരണമാണോ ഇത്തരം കാര്യത്തിൽ നടത്തേണ്ടതെന്നും പിണറായി ചോദിച്ചു.  മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ സംഘപരിവാർ പൂർണമായും എതിർത്തു. കോൺഗ്രസും എതിർത്തു. കൊച്ചു പാകിസ്താൻ എന്ന് വിളിച്ചത് ആരായിരുന്നു. ഓർമയില്ലേ അത്തരം കാര്യങ്ങൾ . മലപ്പുറത്തെ മറ്റൊരു രീതിയിൽ ചിത്രീകരിച്ചുകൊണ്ട് ഇപ്പോൾ നടത്തുന്ന പ്രചാരണങ്ങൾ  ഈ വാദഗതിക്കാർക്ക് കരുത്ത് പകരുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News