സ്വകാര്യ സർവകലാശാല ബിൽ നിയമസഭ പാസാക്കി
ബില്ലിനെ തത്വത്തിൽ എതിർക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ


തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബിൽ നിയമസഭ പാസാക്കി. വിശദമായ ചർച്ചകളും പഠനങ്ങളും നടത്തിയ ശേഷമാണ് ബിൽ അവതരിപ്പിക്കുന്നതെന്നും കാലാനുസൃതമായ മാറ്റങ്ങൾ വേണമെങ്കിൽ അത് നടപ്പാക്കാവുന്നതാണെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു. ബില്ലിൽ ആശങ്കയുണ്ടെങ്കിലും തത്വത്തിൽ എതിർക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. രണ്ട് ദിവസം നീണ്ടുനിന്ന വിശദ ചർച്ചകൾക്കൊടുവിലാണ് ബിൽ സഭ പാസാക്കിയത്.
ബിൽ ഇടതുപക്ഷത്തിന്റെ നയംമാറ്റമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സ്വകാര്യ സർവകലാശാലകൾ പൊതുമേഖലാ സർവകലാശാലകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്കയാണ് പ്രതിപക്ഷം ഉന്നയിച്ചത്. കൂടുതൽ പഠനത്തിനു ശേഷമാണ് ബിൽ അവതരിപ്പിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. നിലവാരം കുറഞ്ഞയാളുകൾക്ക് സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ തുടങ്ങാനുള്ള സാഹചര്യമുണ്ടാകുമോ എന്ന ആശങ്കയും സതീശൻ പങ്കുവച്ചു.
പബ്ലിക് യൂണിവേഴ്‌സിറ്റികൾക്ക് ഓഫ് കാംപസ് തുടങ്ങാനാവില്ലെന്നും എന്നാൽ സ്വകാര്യ സർവകലാശാലകൾക്ക് ഓഫ് കാംപസ് തുടങ്ങാനാവുമെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. അത് പബ്ലിക് യൂണിവേഴ്‌സിറ്റികളുടെ നിലനിൽപ്പിനെ ഗൗരവതരമായി ബാധിക്കും. ഇത് പ്രതിപക്ഷ നിർദേശമായി പരിഗണിച്ച് ബിൽ നടപ്പാക്കുന്നതിന് മുമ്പ് ഗൗരവപരിശോധന നടത്തണമെന്ന് അഭ്യർഥിക്കുന്നതായും വി.ഡി സതീശൻ പറഞ്ഞു.
കൃത്യമായ പഠനങ്ങൾക്കും മുന്നൊരുക്കൾക്കും ശേഷമാണ് സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ കൊണ്ടുവരുന്നതെന്നും ഏതെങ്കിലും മൂലധന ശക്തികളുടെ ഇടപടെലിന് വിദ്യാഭ്യാസ മേഖലയെ വിട്ടുകൊടുക്കാതിരിക്കാനുള്ള മുഴുവൻ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സാമൂഹികനീതി അധിഷ്ഠിതമാക്കി സ്വകാര്യസർവകലാശാലകളുടെ പ്രവർത്തനം ഉറപ്പുവരുത്താനുള്ള എല്ലാത്തരം മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എന്നാൽ കെ.കെ രമ ബില്ലിനെ പൂർണമായും എതിർത്തു. ബിൽ വിദ്യാഭ്യാസ മേഖലയെ പൂർണമായും സ്വകാര്യവത്ക്കരിക്കുന്നതാണ്. വിദ്യാഭ്യാസത്തെ കച്ചവടവത്ക്കരിക്കാനുള്ള നീക്കമാണ്. സാശ്രയവിദ്യാഭ്യാസത്തെ പോലും തള്ളിയ ഒരു കക്ഷി ഇത്തരമൊരു ബിൽ കൊണ്ടുവരുന്നതിലെ വൈരുധ്യവും കെ.കെ രമ ചൂണ്ടിക്കാട്ടി.