പ്രഫ. സി.ജി. രാജഗോപാൽ അന്തരിച്ചു

ബഹുഭാഷാ പണ്ഡിതനും വിവർത്തകനും കവിയും അധ്യാപകനുമായിരുന്നു

Update: 2024-08-02 14:02 GMT

പ്രഫ. സി.ജി. രാജഗോപാൽ 

Advertising

തിരുവനന്തപുരം: ബഹുഭാഷാ പണ്ഡിതനും വിവർത്തകനും കവിയും അധ്യാപകനുമായ പ്രഫ. സി.ജി. രാജഗോപാൽ (93) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൈക്കാട് പിആർഎസ് റോഡിലെ വസതിയായ ‘ശാലീന’ത്തിൽ പൊതുദർശനത്തിന് ശേഷം വൈകീട്ട് 6ന് ശാന്തികവാടത്തിൽ സംസ്കാരം നടന്നു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

കുട്ടനാട് തലവടിയിൽ ജനിച്ച അദ്ദേഹം പാലാ സെന്റ് തോമസ് കോളജിൽ ലക്ചററായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് വിവിധ സർക്കാർ കോളജുകളിൽ അധ്യാപകനായി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, തലശേരി ബ്രണ്ണൻ കോളജ് എന്നിവിടങ്ങളിൽ ഹിന്ദി വിഭാഗം തലവനായിരുന്ന രാജഗോപാൽ തൃശൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽനിന്ന് പ്രിൻസിപ്പലായാണ് വിരമിച്ചത്.

തുടർന്ന് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ സംസ്കൃതേതര ഭാരതീയ ഭാഷാ വിഭാഗം ഡീൻ ആയി. തപസ്യ, ഭാരതീയ വിചാരവേദി എന്നിവയുടെ അധ്യക്ഷനായി പ്രവർത്തിച്ചു. സംസ്കാര ഭാരതി ദേശീയ ഉപാധ്യക്ഷനും സമസ്ത കേരള സാഹിത്യ പരിഷത്ത് ഭരണ സമിതി അംഗവും ഭാരതീയ വിചാരകേന്ദ്രം ഉപദേഷ്ടാവുമായിരുന്നു. തലസ്ഥാനത്തെ ‘ദൃശ്യവേദി’യെന്ന കഥകളി ആസ്വാദക സംഘടനയുടെ സ്ഥാപക പ്രസിഡന്റും അമൃതഭാരതി വിദ്യാപീഠം കുലപതിയുമാണ്.

തുളസീദാസിന്റെ ‘ശ്രീരാമചരിതമാനസം’ ഹിന്ദിയിൽ നിന്നു മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിനു 2019ലെ കേന്ദ്ര സാഹിത്യ അക്കാദമി വിവർത്തന പുരസ്കാരം ലഭിച്ചു. വിവർത്തനത്തിനുള്ള കമല ഗോയങ്ക ഫൗണ്ടേഷന്റെ ‘സത്യനാരായണ ഗോയങ്ക അനുദിത് സാഹിത്യ പുരസ്കാര’വും നേടി. നിഘണ്ടുകളും പഠന ഗ്രന്ഥങ്ങളുമടക്കം ഒട്ടേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

ഭാര്യ: ടി. വിജയലക്ഷ്മി. മക്കൾ: പരേതയായ വി.ആർ. ശാലീന, ഡോ. വി. ആർ. ശാരിക (റിട്ട. പ്രഫസർ, ദേവസ്വം ബോർഡ് കോളജ്, തലയോലപ്പറമ്പ്). മരുമക്കൾ: പരേതനായ എസ്. ജയരാജ് (മുൻ ജനറൽ മാനേജർ, പിആർ, ഹിന്ദുസ്ഥാൻ ലാറ്റക്സ്), ആർ. രാജീവ് (ചീഫ് ന്യൂസ് എഡിറ്റർ, മലയാള മനോരമ, കൊച്ചി).

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജഗോപാലിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News