പി. ശശിക്കെതിരെ പരാതി നൽകിയിട്ടില്ലെന്ന് പി.വി അൻവർ

‘മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരായ പരാതി പിന്നീട് എഴുതി നൽകും’

Update: 2024-09-15 07:12 GMT
Advertising

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ പരാതി നൽകിയിട്ടില്ലെന്ന് പി.വി അൻവർ എംഎൽഎ പറഞ്ഞു. തിരുവനന്തപുരത്തുവെച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് ഉടൻ പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽവെച്ച് ശശിക്കെതിരായ പരാതി പി.വി അൻവർ പാർട്ടിക്ക് നൽകിയെന്ന അഭ്യൂഹമുണ്ടായിരുന്നു. ഇതിൽ വ്യക്തത വരുത്തുകയാണ് പി.വി അൻവർ.

എഡിജിപി അജിത് കുമാർ ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പി. ശശിക്കുമെതിരെ ഗുരുതര ആരോപണവുമായി പി.വി അൻവർ രംഗത്തുവരികയും മുഖ്യമന്ത്രിക്കും പാർട്ടിക്കും ഇതുസംബന്ധിച്ച് പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഈ പരാതിയിൽ പി. ശശിയുടെ പേരുണ്ടായിരുന്നില്ല. പിന്നീട് പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെയും പരാതി നൽകുമെന്ന് അറിയിക്കുകയുണ്ടായി.

ഇതിനിടയിലാണ് ഡൽഹിയിൽവെച്ച് പരാതി നൽകിയെന്ന അഭ്യൂഹങ്ങൾ ഉയർന്നത്. എന്നാൽ, ഇതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് പി.വി അൻവർ. സീതാറാം യെച്ചൂരിയുടെ മരണവുമായി ബന്ധപ്പെട്ട് താനും പാർട്ടി സെക്രട്ടറിയുമെല്ലാം തിരക്കിലാണ്. ഈ സമയത്ത് അത്തരമൊരു പരാതി നൽകുന്നത് ഉചിതമല്ലെന്ന് പി.വി അൻവർ വ്യക്തമാക്കി.

പി. ശശിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പി.വി അൻവർ ഉന്നയിച്ചിട്ടുള്ളത്. എഡിജിപി എം.ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തിയത് പി. ശശിയും അജിത് കുമാറുമാണെന്ന് പി.വി അൻവർ ആരോപിച്ചു. ഇന്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രി കണ്ടിട്ടില്ല. മുഖ്യമന്ത്രിക്ക് മുമ്പിലുള്ള ബാരി​ക്കേഡിൽ തട്ടി താഴേക്ക് പോവുകയാണ്. മുഖ്യമന്ത്രി വിശ്വസിച്ചവരെ അവർ ചതിച്ചു. മുഖ്യമന്ത്രിക്ക് ബോധ്യം വരുന്നതോടെ അത് തിരുത്തുമെന്നാണ് പ്രതീക്ഷ. പൊലീസിലെ ആർഎസ്എസ് സംഘം സർക്കാറിനെ പ്രതിസന്ധിയിലാക്കുകയാണെന്നും പി.വി അൻവർ പറഞ്ഞു.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News