കേരള സർവകലാശാല സംഘർഷത്തില്‍ 300 പേര്‍ക്കെതിരെ കേസെടുത്തു

കഴിഞ്ഞ ദിവസം സെനറ്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്

Update: 2024-09-13 05:27 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: കേരള സർവകലാശാല വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെ നടന്ന എസ്എഫ്‌ഐ- കെഎസ്‍യു സംഘർഷത്തില്‍ കേസെടുത്തു. കണ്ടാലറിയാവുന്ന 300 പേർക്കെതിരെയാണ് പൊലീസ് നടപടി. എസ്എഫ്‌ഐ, കെഎസ്‍യു പ്രവർത്തകർക്കെതിരെയാണ് കേസ്. യൂനിവേഴ്സിറ്റി രജിസ്ട്രാറുടെ പരാതിയിലാണു നടപടി. സംഘര്‍ഷത്തില്‍ 1,20,000 രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായി കുറ്റപത്രത്തില്‍ പറയുന്നു.

കഴിഞ്ഞ ദിവസം സെനറ്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. രണ്ട് സെനറ്റ് സീറ്റുകളും രണ്ടു വീതം എക്‌സിക്യൂട്ടീവ്-സ്റ്റുഡൻസ് കൗൺസിൽ സീറ്റുകളിലും കെഎസ്‍യു വിജയിച്ചിരുന്നു. ഇതേതുടർന്ന് എസ്എഫ്‌ഐ പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടെന്നാണ് കെഎസ്‍യു ആരോപണം. എന്നാൽ, വോട്ടെണ്ണലിൽ അപാകതകളുണ്ടെന്നാണ് എസ്എഫ്‌ഐ വാദം.

വോട്ടെണ്ണലിൽ സംശയമുള്ള സീറ്റുകളിൽ റീ കൗണ്ടിങ് നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഇത് തർക്കത്തിലേക്കും പിന്നീട് സംഘർഷത്തിലേക്കും നയിക്കുകയായിരുന്നുവെന്നും എസ്എഫ്‌ഐ വിശദീകരിച്ചിരുന്നു. എസ്എഫ്‌ഐ പ്രവർത്തകരുടെ അക്രമണത്തിൽ സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യര്‍ അടക്കമുള്ളവർക്ക്  പരിക്കേറ്റതായി കെഎസ്‍യു ആരോപിച്ചിരുന്നു.

Summary: Case registered in the SFI-KSU conflict during Union senet election results in the Kerala University

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News