'മദ്രസകൾക്കുള്ള സഹായം നിർത്തലാക്കാനുള്ള നിർദേശം മുസ്‌ലിംകളെ അപരവത്കരിക്കാനുള്ള സംഘപരിവാർ അജണ്ട'; ബിനോയ് വിശ്വം

'അപകടകരമായ നീക്കത്തിൽ നിന്ന് ബാലവകാശ കമ്മീഷൻ പിന്മാറണം'

Update: 2024-10-13 12:29 GMT

ബിനോയ് വിശ്വം

Advertising

തിരുവനന്തപുരം: മദ്രസകൾക്കുള്ള സഹായം നിർത്തലാക്കാനുള്ള കേന്ദ്ര നിർദേശം മുസ്‌ലിംകളെ അന്യവൽക്കരിക്കാനും അപരവത്കരിക്കാനുമുള്ള സംഘപരിവാർ അജണ്ടയെന്ന് സിപിഐ. അപകടകരമായ നീക്കത്തിൽ നിന്ന് ബാലവകാശ കമ്മീഷൻ പിന്മാറണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

'ന്യൂനപക്ഷ മതവിഭാഗങ്ങളെ രാഷ്ട്ര ശത്രുക്കളായി പ്രഖ്യാപിക്കുന്ന വിചാരധാരയുടെ ചുവടു പിടിച്ചുകൊണ്ടാണ് ദേശീയ ബാലാവകാശ കമ്മീഷൻ മുന്നോട്ടു നീങ്ങുന്നത്. കേന്ദ്രം ഭരിക്കുന്ന എൻഡിഎ ഘടകകക്ഷികൾ തന്നെ ഇത് തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു എന്നതിൻ്റെ തെളിവാണ് എൽജെപി നേതാവ് എ.കെ ബാജ്പൈ ഇതിനെതിരായി സ്വീകരിച്ചിട്ടുള്ള നിലപാട്. 2005ലെ ബാലാവകാശ സംരക്ഷണ നിയമത്തിന്റെ മറപിടിച്ചു കൊണ്ടാണ് ഒക്ടോബർ 11ന് സംസ്ഥാന സർക്കാരുകൾക്ക് നൽകിയ നിർദേശം.

ലോകത്തെവിടെയും ഫാസിസ്റ്റുകൾ പുരോഗമന ജനാധിപത്യ സംവിധാനങ്ങളുടെ മറപിടിച്ചുകൊണ്ടാണ് തങ്ങളുടെ കുടില ലക്ഷ്യങ്ങൾ നിറവേറ്റി വന്നിട്ടുള്ളതെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ഇതര മതവിഭാഗങ്ങളിൽപെട്ട കുട്ടികളെ മദ്രസകളിൽ നിന്ന് മാറ്റി ചേർക്കണമെന്ന് കമ്മീഷൻ ചൂണ്ടിക്കാണിക്കുന്നു. ഇതര മതവിഭാഗങ്ങളിൽപെട്ട ധാരാളം ആളുകളും മദ്രസയിൽ പോയിരുന്നു എന്നതാണല്ലോ ഇത് തെളിയിക്കുന്നത്. എന്തുകൊണ്ടാണങ്ങനെ സംഭവിച്ചത്?'- ​ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

'1957മുതൽ അധികാരത്തിലിരുന്ന ജനകീയ സർക്കാരുകൾ പൊതുവിദ്യാഭ്യാസത്തെ സാർവത്രികമാക്കിയ കേരളത്തിൽ നിന്നുകൊണ്ട് നമുക്കത് മനസ്സിലാക്കാൻ പ്രയാസമാണ്. വിദ്യാഭ്യാസ അവകാശനിയമം പാസാക്കുന്നതിന് മുമ്പും ശേഷവും സാധാരണക്കാരുടെ കുഞ്ഞുങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടാനുള്ള സൗകര്യം ഇല്ലാത്ത സാഹചര്യമാണ് രാജ്യത്തെമ്പാടും നിലനിൽക്കുന്നത്. അതുകൊണ്ടാണ് മതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തന്നെ ഭൗതിക വിദ്യാഭ്യാസവും നൽകുകയും അതിന് സർക്കാർ ധനസഹായം നൽകുകയും ചെയ്യുന്ന ഒരു രീതി ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. ഇതിനെ ഇന്ന് വർഗീയവൽക്കരണത്തിന് ആക്കം കൂട്ടുവാൻ വേണ്ടി ദുർവ്യാഖ്യാനം ചെയ്യുകയാണ് ദേശീയ ബാലാവകാശ കമ്മീഷൻ ചെയ്യുന്നത്. അപകടകരമായ ഈ നീക്കത്തിൽ നിന്ന് കമ്മീഷൻ പിന്മാറണ'മെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന നിര്‍ദേശവുമായി കമ്മീഷന്‍ തലവന്‍ പ്രിയങ്ക് കാന്‍ഗൊ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിരുന്നു. മദ്രസബോര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്നും അടച്ചുപൂട്ടണമെന്നും നിര്‍ദേശമുണ്ട്. മദ്രസകളിലെ വിദ്യാഭ്യാസരീതി 1.25 കോടി കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ കത്ത്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News