ഖലീഫമാർക്കെതിരായ പരാമർശത്തിൽ മുഖ്യമന്ത്രി മാപ്പ് പറയണം: കെപിസിസി സെക്രട്ടറി കെ.പി നൗഷാദലി

‘ഖലീഫ ഉമറിന്റെ ഭരണം സ്വതന്ത്ര ഇന്ത്യയുടെ സ്വപ്നമായി ഗാന്ധിജി പങ്കിട്ടിരുന്നു’

Update: 2024-10-27 06:08 GMT
Advertising

കോഴിക്കോട്: ഖലീഫമാർക്കെതിരായ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് പറയണമെന്ന് കെപിസിസി സെക്രട്ടറി കെ.പി നൗഷാദലി. പ്രവാചകനും നാല് ഖലീഫമാരും അവരുടെ കാലവും ശ്രേഷ്ഠചരിത്രമായി ലോകം അംഗീകരിക്കുന്ന ഒന്നാണ്. ഖലീഫ ഉമറിന്റെ ഭരണം സ്വതന്ത്ര ഇന്ത്യയുടെ സ്വപ്നമായി ഗാന്ധിജി പങ്കിട്ടതും അതിനാലാണ്. സംഘ്പരിവാറിന് പുതിയ ആശയങ്ങൾ സംഭാവന ചെയ്യുന്ന പണി പിണറായി വിജയൻ അവസാനിപ്പിക്കണമെന്നും കെ.പി നൗഷാദലി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

പി. ജയരാജൻ രചിച്ച ‘കേരളം: മുസ്‍ലിം രഷ്ട്രീയം രാഷ്ട്രീയ ഇസ്‍ലാം’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചുകൊണ്ടായിരുന്നു പിണറായി വിജയന്റെ വിവാദ പ്രസ്താവന. ‘ദേശീയതയെ ജമാഅത്തെ ഇസ്‍ലാമി അംഗീകരിക്കുന്നില്ല. അവർക്കു വേണ്ടത് ഇസ്ലാമിക സാർവദേശീയതയാണ്. മുസ്‌ലിം ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയെയും ഒരേ കണ്ണട കൊണ്ട് കാണുന്നത് ശരിയല്ല. ജമാഅത്തെ ഇസ്‌ലാമിക്ക് മതസാമ്രാജ്യത്വ സ്വഭാവമാണ്. ഇസ്ലാമിക ലോകം സൃഷ്ടിക്കലാണ് അവരുടെ ആത്യന്തിക ലക്ഷ്യം. മുസ്ലിം ലീഗ് ഒരു പരിഷ്‌കരണ സംഘടനയാണ്. എന്നാൽ, ജമാഅത്തെ ഇസ്‌ലാമി പഴയതിൻ്റെ പുനരുജ്ജീവനത്തിനാണ് ശ്രമിക്കുന്നത്. ഖലീഫമാരുടെ കാലത്തേക്ക് സമുദായത്തെ തിരിച്ചുകൊണ്ടുപോകാനാണ് അവരുടെ ശ്രമം’ -എന്നായിരുന്നു മുഖ്യമന്ത്രി പ്രസംഗിച്ചത്.

കെ.പി നൗഷാദലിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

പിണറായി വിജയൻ മാപ്പു പറയണം

ജമാഅത്തെ ഇസ്ലാമിയോട് സിപിഎമ്മിനുണ്ടായിരുന്ന സുദീർഘ മുഹബ്ബത്തും, ഇപ്പോഴത്തെ ചൊരുക്കുമൊക്കെ അവരുടെ വ്യക്തിഗത കാര്യം!

ഇന്നലെ പിണറായി അപകടകരമായ പ്രസ്താവന നടത്തി. ഖലീഫമാരുടെ കാലം കൊണ്ടുവരാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞു.

പ്രവാചകനും, നാലു ഖലീഫമാരും, കാലവും ശ്രേഷ്ഠചരിത്രമായി ലോകം അംഗീകരിക്കുന്ന ഒന്നാണ്. അതുകൊണ്ടാണ് അപകീർത്തി വാചകത്തിന്റെ പേരിൽ നൂപുർ ശർമ്മയെ ബിജെപി പോലും പുറത്താക്കിയത്. ഖലീഫ ഉമറിന്റെ ഭരണം സ്വതന്ത്ര ഇന്ത്യയുടെ സ്വപ്നമായി ഗാന്ധിജി പങ്കിട്ടതും അതിനാലാണ്.

സംഘ്പരിവാറിന് പുതിയ ആശയങ്ങൾ സംഭാവന ചെയ്യുന്ന പണി ശ്രീ. പിണറായി വിജയൻ അവസാനിപ്പിക്കണം. താൻ ഉരുവിടേണ്ട വാചകങ്ങൾ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും അദ്ദേഹം കൈവരിക്കേണ്ടതുണ്ട്.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News