'നാട് അനുഭവിച്ചിട്ടില്ലാത്ത വേദനാജനകമായ കാഴ്ചയാണ് മുണ്ടക്കൈ ദുരന്തം': മുഖ്യമന്ത്രി

രക്ഷാപ്രവർത്തനം പൂർണതോതിൽ തുടരുകയാണെന്നും മുഖ്യമന്ത്രി

Update: 2024-07-31 11:29 GMT
Advertising

കല്പറ്റ: മുൻപ് നാട് അനുഭവിച്ചിട്ടില്ലാത്തത്ര വേദനാജനകമായ കാഴ്ചയാണ് മുണ്ടക്കൈ ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ട് പ്രദേശങ്ങൾ പൂർണമായും ഇല്ലാതായെന്നും ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം പൂർണതോതിൽ തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിൽ 1592 പേരെ രക്ഷപ്പെടുത്തി. നിലവിൽ 81 ക്യാമ്പുകളിലായി 8107 പേരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ദുരന്ത മേഖലയിൽ നിന്നും പരമാവധി ആൾക്കാരെ സുരക്ഷിതരാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്, ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയും മാറാൻ തയ്യാറാകാത്തവർക്ക് ഭക്ഷണം എത്തിക്കുകയും ചെയ്യുന്നുണ്ട്. റോഡ് തടസ്സം ഒഴിവാക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്, മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനത്തിനാണ് പ്രഥമ പരിഗണന'- മുഖ്യമന്ത്രി പറഞ്ഞു.

മണ്ണിനടിയിലെ മനുഷ്യസാന്നിധ്യം കണ്ടെത്താനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും ഇതിനായി റി: മേജർ ജനറൽ ഇന്ദ്രബാലൻ്റെ സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബെയ്ലി പാലം നാളെ സജ്ജമാകും, പോസ്റ്റ്മാർട്ടം നടപടികൾ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രാഥമിക വിവരമനുസരിച്ച് 3 കോടി രൂപയുടെ നഷ്ടം കെ.എസ്.ഇ.ബിക്ക് മാത്രം ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. 

കേരളത്തിന് കേന്ദ്രം മുന്നറിയിപ്പ് നൽകിയ വിഷയത്തിൽ പ്രതികരിച്ച മുഖ്യമന്ത്രി പഴിചാരലിൻ്റെ ഘട്ടമല്ല ഇതെന്ന് വ്യക്തമാക്കി. വസ്തുതകൾ എല്ലാവർക്കും അറിയാമെന്നും സംഭവ സ്ഥലത്ത് കേന്ദ്രം പ്രവചിച്ചതിനേക്കാൾ കൂടുതൽ മഴ പെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ദുരന്തമുണ്ടായ സ്ഥലത്ത് ഓറഞ്ച് അലർട്ട് ആയിരുന്നു. ദുരന്തം ഉണ്ടാകുന്നതിനുമുമ്പ് ആ പ്രദേശത്ത് റെഡ് അലർട്ട് ഉണ്ടായിരുന്നില്ലെന്നും, 29ന് നൽകിയ മുന്നറിയിപ്പിലും ഓറഞ്ച് അലർട്ട് ആണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവസ്ഥലത്ത് അപകടം ഉണ്ടായതിന് ശേഷമാണ് അതിതീവ്ര മഴ മുന്നറിയിപ്പ് വന്നതെന്നും കേന്ദ്ര ജല കമ്മീഷൻ പ്രളയമുന്നറിയിപ്പ് നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് കേന്ദ്രം പറയുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News