ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ പുറത്താക്കുമെന്ന് സിറോ മലബാർസഭ

2021 നവംബർ 28 മുതൽ എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ഏകീകൃത കുർബാന അർപ്പിക്കണമെന്ന സിന‍ഡിന്റെ നിർദേശമുണ്ടായിരുന്നു.

Update: 2024-06-10 08:04 GMT
Editor : anjala | By : Web Desk
Advertising

കൊച്ചി: ഏകീകൃത കുർബാന വിഷയത്തിൽ കടുത്ത നടപടിയുമായി സീറോ മലബാർ സഭ. ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ സഭയിൽ നിന്ന് പുറത്താക്കുമെന്ന് മുന്നറിയിപ്പ് നൽകി. എറണാകുളം അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലാണ് സർക്കുലർ ഇറക്കിയത്. ഇല്ലെങ്കിൽ വൈദിക വിദ്യാർഥികൾക്ക് പട്ടം നൽകില്ലെന്നും സർക്കുലറിൽ പറയുന്നു. സർക്കുലർ നിയമവിരുദ്ധമെന്ന് അൽമായ മുന്നേറ്റം പ്രതികരിച്ചു. 

നാലുവർഷം ആയിട്ടും കുർബാന തർക്കത്തിൽ പ്രശ്നപരിഹാരം കണ്ടെത്താനാവാത്തത്തോടെയാണ് സീറോ മലബാർ സഭ കടുത്ത നടപടികളിലേക്ക് കടക്കുന്നത്. ജൂലൈ മൂന്നിനുശേഷം ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ സഭയ്ക്ക് പുറത്താകും എന്ന് സർക്കുലറിലൂടെ സഭ മുന്നറിയിപ്പ് നൽകി. നടപടി നേരിടുന്ന വൈദികർക്ക് വിവാഹം നടത്താനും അധികാരമില്ല. ജൂലൈ മൂന്നിനു മുൻപ് സത്യവാങ്മൂലം നൽകാത്ത വൈദിക വിദ്യാർഥികൾക്ക് വൈദിക പട്ടം നൽകില്ലെന്നും മുന്നറിയിപ്പുണ്ട്. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആണ് സർക്കുലർ ഇറക്കിയത്. ഈ സർക്കുലർ ജൂൺ 16 ഞായറാഴ്‍ച അതിരൂപതയിലെ എല്ലാ പള്ളികളിലും വായിക്കണം എന്നും നിർദേശമുണ്ട്.

സഭാ സംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ട് കത്തോലിക്കാ സഭയിൽ തുടരാൻ ആരെയും അനുവദിക്കില്ലെന്നാണ് തീരുമാനം. മാർപാപ്പയുടെ നിർദേശപ്രകാരമാണ് വിമതർക്കെതിരെ സഭാ നേതൃത്വം നടപടി സ്വീകരിക്കുന്നത്. സിറോ മലബാർ സഭയിലെ എല്ലാ വൈദികർക്കും ഈ ഉത്തരവ് ബാധകം ആയിരിക്കുമെന്നും സർക്കുലറിൽ പറയുന്നു.

എന്നാൽ സിനഡ് യോഗത്തിന് മുൻപ് സർക്കുലർ ഇറക്കാൻ അധികാരമില്ലെന്നും സർക്കുലർ തള്ളിക്കളയുന്നുവെന്നും എറണാകുളം അങ്കമാലി അതിരൂപത അല്മായ മുന്നേറ്റ സമിതി പറഞ്ഞു. അംഗീകരിക്കാൻ തയ്യാറായില്ലെങ്കിൽ സ്വതന്ത്ര വിശ്വാസ സമൂഹം ആയി തുടരും. അതിരൂപതയ്ക്ക് പുറത്തുനിന്ന് വൈദികരെ എത്തിച്ചു കുർബാന അർപ്പിക്കാൻ സമ്മതിക്കില്ലെന്ന് സമിതി വ്യക്തമാക്കി. ജൂൺ 14ന് സിറോ മലബാർസഭ അടിയന്തര സിനഡ് യോഗം ചേരും. ഓൺലൈനിലൂടെയാണ് യോഗം ചേരുന്നത്.

2021 നവംബർ 28 മുതൽ എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളിൽ ഏകീകൃത കുർബാന അർപ്പിക്കണമെന്ന സിന‍ഡിന്റെ നിർദേശമുണ്ടായിരുന്നു. എന്നാൽ, സഭയിൽ മുഴുവനായും ഏകീകൃത കുർബാന നടപ്പിലാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.

Full View

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News