അരിക്കൊമ്പനെ തുറന്ന് വിടുന്നതെവിടെ? സ്ഥലം സംബന്ധിച്ച് തമിഴ്നാട്ടിലും സസ്‌പെൻസ്

കാരയാർ അണക്കെട്ടിന് സമീപത്തെ വനമേഖലയിൽ തുറന്നുവിടുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന സൂചന

Update: 2023-06-05 05:35 GMT
Editor : Lissy P | By : Web Desk
Advertising

കമ്പം: മയക്കുവെടി വെച്ച അരിക്കൊമ്പനെ തുറന്ന് വിടുന്ന സ്ഥലം സംബന്ധിച്ച് തമിഴ്‌നാട്ടിലും സസ്‌പെൻസ്. അരിക്കൊമ്പനെ പിടികൂടിയ വാഹനം വെള്ളിമല റൂട്ടിലേക്ക് കയറില്ല. തിരുനെൽവേലിയിലേക്കാണ് ഇപ്പോൾ അരിക്കൊമ്പനുമായുള്ള വാഹനം യാത്ര ചെയ്യുന്നത്. കാരയാർ അണക്കെട്ടിന് സമീപത്തെ വനമേഖലയിൽ തുറന്നുവിടുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന സൂചന.

മയക്കുവെടി വെച്ച അരിക്കൊമ്പനെ തേനി ജില്ലയിലെ വെള്ളിമലയിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരങ്ങള്‍. ക്ഷീണിതനായ ആനക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കിയിട്ടുണ്ട്. രണ്ടുഡോസ് മയക്കുവെടിയാണ് അരിക്കൊമ്പന് നല്‍കിയത്. ഡോക്ടര്‍മാരടങ്ങുന്ന സംഘവും ആനക്കൊപ്പമുണ്ട്.

തമിഴ്‌നാട്ടിൽ ജനവാസമേഖലയിലിറങ്ങിയ അരിക്കൊമ്പനെ വീണ്ടും തിങ്കളാഴ്ച പുലർച്ചയോടെയായിരുന്നു മയക്കുവെടി വെച്ചത്. തേനി ജില്ലയിലെ പൂശാനം പെട്ടിക്ക് സമീപത്ത് വെച്ച് പുലർച്ചെ തമിഴ്‌നാട് വനം വകുപ്പ് ആണ് ആനയെ മയക്കുവെടി വെച്ചത്. മൂന്ന് കുംകിയാനകളുടെ സഹായത്തോടെയാണ് ആനയെ വാഹനത്തിലേക്ക് കയറ്റിയത്. വളരെ രഹസ്യമായാണ് തമിഴ്നാടിന്‍റെ അരിക്കൊമ്പന്‍ മിഷന്‍ പൂര്‍ത്തിയാക്കിയത്. നേരത്തെ അരിക്കൊമ്പന് ചക്കയും അരിയും ശർക്കരയുമെല്ലാം തമിഴ്‌നാട് വനം വകുപ്പ് കാട്ടിനുള്ളിൽ എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആന ജനവാസമേഖലയിൽ ഇറങ്ങിയത്.

കഴിഞ്ഞ കുറഞ്ഞ് ദിവസമായി ഷൺമുഖ നദീതീരത്തെ വനമേഖലയിലായിരുന്നു അരിക്കൊമ്പൻ ഉണ്ടായിരുന്നത്. ഇന്ന് പുലർച്ചയോടെയാണ് ആന ജനവാസമേഖലയിൽ ഇറങ്ങിയത്. അരിക്കൊമ്പൻ ജനവാസമേഖലയിലിറങ്ങുന്നത് കുറച്ച് ദിവസമാണ് തമിഴ്നാട് സർക്കാർ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ സാധ്യതയുള്ളതിനാൽ കമ്പം പുതുപ്പെട്ടി,കെകെ പെട്ടി ഗൂഡല്ലൂർ തുടങ്ങിയ മുൻസിപ്പാലിറ്റിയിൽ നേരത്തെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. കമ്പത്ത് അരിക്കൊമ്പൻ വലിയ നാശനഷ്ടമാണ് സൃഷ്ടിച്ചത്. ആന തട്ടിയിട്ട ബൈക്ക് യാത്രക്കാരൻ മരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അരിക്കൊമ്പൻ ജനവാസമേഖലയിൽ ഇറങ്ങിയാലുടൻ മയക്കുവെടി വെക്കാൻ തമിഴ്‌നാട് വനംവകുപ്പ് തീരുമാനിച്ചത്. ഇതിനെ തുടർന്ന് അരിക്കൊമ്പനെ ഉദ്യോഗസ്ഥർ നിരീക്ഷിച്ചുവരികയായിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News