പാലക്കാട് പി. സരിൻ, ചേലക്കരയിൽ യു.ആർ പ്രദീപ്, വയനാട്ടിൽ സത്യൻ മൊകേരി: LDF സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പി.സരിന്‍ മത്സരിക്കുന്നത് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി

Update: 2024-10-18 15:00 GMT
Editor : ദിവ്യ വി | By : Web Desk
Advertising

തിരുവനന്തപുരം: പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകളിലെ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വയനാട്ടിൽ സിപിഐ നേതാവ് സത്യൻ മൊകേരി ആണ് സ്ഥാനാർഥി. ചേലക്കരയിൽ മുന്‍ എംഎല്‍എ യു. ആർ പ്രദീപും പാലക്കാട് എൽഡിഎഫ് സ്വതന്ത്രനായി പി.സരിനും മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദനാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

അതേസമയം പാലക്കാട് പോരാട്ടം ബിജെപിയുമായെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. മത്സരം ബിജെപിയും സിപിഎമ്മും തമ്മിലാണ്. ഇന്ത്യയിലെവിടേയും ഇടതുപക്ഷത്തിന്റെ എതിരാളി ബിജെപിയാണ്. ബിജെപിയുമായി ഡീൽ ഉണ്ടാക്കിയ കോൺഗ്രസിനെയും പരാജയപ്പെടുത്തുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ബിജെപിക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കിയാണ് ഷാഫി പറമ്പിൽ വടകരയിലേക്ക് പോയതെന്നും അദ്ദേഹം വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിൻറെ വിലയിരുത്തലാകുമോ എന്ന ചോദ്യത്തിന് പ്രസക്തി ഇല്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

ചേലക്കരയിൽ കെ രാധാകൃഷ്ണൻ വിജയിച്ച പശ്ചാത്തലത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിൽ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പാലക്കാട് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. രാഹുല്‍ ഗാന്ധി രാജിവെച്ചൊഴിഞ്ഞതോടെയാണ് വയനാട് ലോക്‌സഭ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.

അതേസമയം കോൺ​ഗ്രസ് കഴിഞ്ഞ ദിവസം സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. പ്രിയങ്കാ ഗാന്ധിയാണ് വയനാട് സ്ഥാനാർഥി. പാലക്കാട് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ പാലക്കാട് മുൻ എംപി കൂടിയായ രമ്യ ഹരിദാസുമാണ് കോണ്‍ഗ്രസിന്‍റെ സ്ഥാനാർഥികൾ.

നവംബർ 13നാണ് കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.  23നാണ് വോട്ടെണ്ണല്‍. 

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News