'എന്ത് അനൗദ്യോഗിക സന്ദർശനമാണ് നിർമല സീതാരാമനുമായി മുഖ്യമന്ത്രി നടത്തിയത്'; വിമര്‍ശനവുമായി രമേശ് ചെന്നിത്തല

നാടിനെ ബാധിക്കുന്ന പൊതുവായ പ്രശ്‌നങ്ങളാണ് സംസാരിച്ചതെന്ന് മുഖ്യമന്ത്രി

Update: 2025-03-17 14:08 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

തിരുവനന്തപുരം: ധനമന്ത്രി നിര്‍മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയതില്‍ രാഷ്ട്രീയം ആരോപിച്ച് രമേശ് ചെന്നിത്തല. എന്ത് അനൗദ്യോഗിക സന്ദർശനമാണ് നിർമല സീതാരാമനവുമായി മുഖ്യമന്ത്രി നടത്തിയതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ബിജെപി ഫാസിസ്റ്റ് അല്ലെന്ന പ്രകാശ് കാരാട്ടിന്റെ നിലപാട് മുഖ്യമന്ത്രിയുടെ ലൈനായി മാറുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിൽ സിപിഎം ബിജെപിയുമായി കൈകോർക്കുന്നതിന്റെ റിഹേഴ്സൽ ആയിരുന്നു ഡൽഹിയിൽ നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 69 സീറ്റുകളിൽ ബിജെപിയുമായി സിപിഎം ധാരണ ഉണ്ടാക്കി. ഗവർണർ ബിജെപിക്കും മുഖ്യമന്ത്രിക്കും ഇടയിൽ പാലമായി പ്രവർത്തിക്കുകയാണ്. കേരളത്തിലെ ജനങ്ങൾക്ക് അതറിയാൻ അവകാശമുണ്ടെന്നും രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു.

നിർമല സീതാരാമനുായി നാടിനെതിരായ കാര്യങ്ങളല്ല നാടിനെ ബാധിക്കുന്ന പ്രശ്നങ്ങളാണ് സംസാരിച്ചതെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ധനമന്ത്രി വരുന്ന കാര്യം ഗവർണറെ അറിയിച്ചപ്പോൾ കൂടെ വരാമെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് തന്റേതായ രാഷ്ട്രീയമുണ്ട്, നിർമ്മല സീതാരാമനും ഗവർണർക്കും അവരുടേതായ രാഷ്ട്രീയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മൗലിക അവകാശങ്ങളും ലംഘിച്ച അടിയന്താരാവസ്ഥയെ അമിതാധികാര പ്രയോഗം എന്നാണ് സിപിഎം വിശേഷിപ്പിച്ചതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

'കേരള ഹൗസിലെ വിരുന്നിൽവച്ച് താൻ ഗവർണറെ ക്ഷണിച്ചതാണന്ന് മുഖ്യമന്ത്രി പറഞ്ഞു. 'നിർമല സീതാരാമൻ ബ്രേക്ക് ഫാസ്റ്റിന് വരുന്നുണ്ടെന്ന് പറഞ്ഞാണ് ക്ഷണിച്ചത്. ഗവർണർ അത് സ്വീകരിച്ചു. ഗവർണറുടെ അത്താഴവിരുന്നിൽ പങ്കെടുക്കില്ലെന്ന് ആദ്യം അറിയിച്ചിരുന്നു. വിമാനത്തിൽവച്ച് കണ്ടപ്പോൾ അത്താഴവിരുന്നിന്റെ കാര്യം ഗവർണർ വീണ്ടും അറിയിച്ചു. വിമാനത്തിൽ അടുത്തടുത്ത സീറ്റിൽ ആണ് ഇരുന്നത്. നിർമല സീതാരാമനെ കണ്ടതിൽ എന്തോ വലിയ കാര്യമുണ്ടെന്നാണ് ചെന്നിത്തല പറയുന്നത്'- മുഖ്യമന്ത്രി പറഞ്ഞു. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News