ബാങ്ക് വായ്പ്പ നിയമങ്ങളിൽ കുവൈത്ത് സെൻട്രൽ ബാങ്ക് നടപ്പാക്കിയ പരിഷ്കരണങ്ങൾ ഉടൻ പ്രാപല്യത്തിൽ

പുതിയ വായ്പാനയത്തിൽ കൺസ്യൂമർ ലോൺ, ഭാവന വായ്പ എന്നിവയുടെ പരിധി ഉയർത്തിയത് ഉപഭോക്താക്കൾക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്

Update: 2018-11-12 18:09 GMT
Advertising

കുവൈത്തിൽ ബാങ്ക് വായ്പകൾ സംബന്ധിച്ച ചട്ടങ്ങളിൽ സെൻട്രൽ ബാങ്ക് നടപ്പാക്കിയ പരിഷ്‌ക്കരണം ബുധനാഴ്ച മുതൽ പ്രാബല്യത്തിലാകും. പുതിയ വായ്പാനയത്തിൽ കൺസ്യൂമർ ലോൺ, ഭാവന വായ്പ എന്നിവയുടെ പരിധി ഉയർത്തിയത് ഉപഭോക്താക്കൾക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സെൻട്രൽ ബാങ്ക് അധികൃതർ വാർത്താസമ്മേളനത്തിലാണ് പുതിയ ചട്ടങ്ങൾ വിശദീകരിച്ചത്. ഒരു വ്യക്തിയുടെ മാസശമ്പളത്തിന്റെ 25 മടങ്ങു വരെ ഉപഭോക്തൃ വായ്പ അനുവദിക്കാൻ ബാങ്കുകൾക്ക് അനുമതി നൽകുന്നു എന്നതാണ് പുതുക്കിയ ചട്ടങ്ങളിൽ പ്രധാനപ്പെട്ടത്. ഉപഭോക്തൃ വായ്പയായി അനുവദിക്കാവുന്ന പരമാവധി തുക 25000 ആയി ഉയർത്തിയിട്ടുമുണ്ട്. ഭവന വായ്പകളിൽ ഈ പരിധി 75000 ദിനാർ ആയിരിക്കും.

രണ്ടു ഇനങ്ങളിലും കൂടി ഒരു ഉപഭോക്താവിന് 95000 ദിനാറിൽ കൂടുതൽ വായ്പ അനുവദിക്കരുതെന്നും ചട്ടത്തിൽ പറയുന്നു. വായ്പ അനുവദിക്കുന്നതിന് മുൻപ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അപേക്ഷകന്റെ സാമ്പത്തിക പശ്ചാത്തലവും ബാധ്യതകളും സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും സെൻട്രൽ ബാങ്ക് നിർദേശിക്കുന്നു.

വായ്പയുടെ ആവശ്യകത, അപേക്ഷയിൽ പറയുന്ന ആവശ്യത്തിന് തന്നെയാണോ പണം വിനിയോഗിക്കുന്നത് തുടങ്ങിയ കാര്യങ്ങളും ഉറപ്പ് വരുത്തണം. ഇതോടൊപ്പം വായ്പാ തിരിച്ചടവ് മുടങ്ങിയാലുണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് അപേക്ഷകനെ ബോധ്യപ്പെടുത്തുകയും വേണം.

ഭവന വായ്പകൾ എടുക്കുന്നവർ പണം അതെ ആവശ്യത്തിനാണ് ചെലവഴിച്ചത് എന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കേണ്ടി വരും. എന്നാൽ ഉപഭോക്തൃവായ്പകളിൽ ഇൻവോയിസ് ഹാജരാക്കേണ്ടതില്ലെന്നും പരിഷ്കരിച്ച വായ്പാ ചട്ടത്തിൽ പറയുന്നു.

കൊമേഴ്സ്യൽ ബാങ്കുകൾക്കും ഇസ്ലാമിക് ധനകാര്യ സ്ഥാപനങ്ങൾക്കും പുതിയ ചട്ടങ്ങൾ ബാധകമാണ്. ബുധനാഴ്ച മുതൽ പുതിയ വായ്പാനയം പ്രാബല്യത്തിൽ വരുമെന്ന് സെൻട്രൽ ബാങ്ക് കൺട്രോൾ സെക്ടർ സി.ഇ.ഒ വലീദ് അൽ അവാദി അറിയിച്ചു.

Tags:    

Similar News