ഭീമ കോറേഗാവ് കേസ്: അറസ്റ്റും അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് സുപ്രീംകോടതി

സാമൂഹ്യ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. കേസ് പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.

Update: 2018-09-28 08:29 GMT
Advertising

സാമൂഹ്യ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. കേസ് പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. വിയോജന വിധിയെഴുതിയ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, കുറ്റാരോപിതര്‍ക്കെതിരായ തെളിവുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു.

മാവോയിസ്റ്റ് ബന്ധമാരോപിച്ച് 5 സാമൂഹ്യ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിയെ ശരിവെച്ചാണ് സുപ്രിം കോടതിയുടെ ഭൂരിപക്ഷ വിധി. അന്വേഷണത്തിന് എസ്ഐടി രൂപീകരിക്കണമെന്ന ആവശ്യം കോടതി തള്ളി. ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ വിയോജിപ്പികുളുടെ പേരിലല്ല. പ്രഥമ ദൃഷ്ട്യ മാവോയിസ്റ്റ് ബന്ധം കാണിക്കുന്ന രേഖകളുണ്ട്. അതിനാല്‍ പൂനെ പൊലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും ജസ്റ്റിസ് എഎന്‍ ഖാന്‍വില്‍ക്കര്‍ പുറപ്പെടുവിച്ച ഭൂരിപക്ഷ വിധിയില്‍ പറയുന്നു.

അതേസമയം വീട്ട് തടങ്കല്‍ നാലാഴ്ച കൂടി തുടരണമെന്നും, അതിനിടയില്‍ കീഴ്ക്കോടതികളില്‍ കുറ്റാരോപിതര്‍ക്ക് നിയമനടപടികളുമായി മുന്നോട്ട് പോകാമെന്നും വിധിയില്‍ പറയുന്നു. വിധിയോട് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിയോജിച്ചു. ആക്ടിവിസ്റ്റുകളുടെ അറസ്റ്റ് രാഷ്ട്രീയ വിയോജിപ്പികളുടെ പേരിലാണ്. കൃത്യമായ അന്വേഷണം നടക്കും മുമ്പ് അറസ്റ്റിലായവര്‍ വിചാരണ ചെയ്യപ്പെട്ടാല്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം നഷ്ടമാകും.

കുറ്റാരോപിതര്‍ക്കെതിരായ തെളിവുകള്‍ പൂനെ പൊലീസ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചത് പൊലീസിന്റെ പൊതു അഭിപ്രായം മാനിപ്പുലേറ്റ് ചെയ്യുന്നതിന് വേണ്ടിയാണ്. ഇത് മാധ്യമ വിചാരണക്ക് കാരണമായി. അന്വേഷണം നിഷ്പക്ഷമല്ലെന്ന തോന്നലുണ്ടാക്കി. പൊലീസ് അന്വേഷണം ശരിയല്ലെന്ന് തോന്നിയാല്‍ കോടതിയുടെ ഇടപെടല്‍ ഉണ്ടാകണമെന്ന് നമ്പി നാരായണന്റെ അനുഭവം ചൂണ്ടിക്കാട്ടി ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. അതിനാല്‍ എസ്ഐടി അന്വേഷണത്തിന് ഉചിതമായ കേസാണിതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വിധിച്ചു.

Tags:    

Similar News