മണിക്ക് സര്‍ക്കാരിന്‍റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം 

Update: 2018-11-17 15:23 GMT
Advertising

ത്രിപുര മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ മണിക്ക് സര്‍ക്കാരിന്‍റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. അഗര്‍ത്തലക്ക് സമീപമുള്ള ബിഷാല്‍ഗഢില്‍ വച്ചായിരുന്നു സംഭവം. ഒരു പൊതുയോഗത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു മണിക്ക് സര്‍ക്കാര്‍. സമാധാനപരമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ ആവശ്യമായ സാഹചര്യം ത്രിപുര സര്‍ക്കാര്‍ ഒരുക്കണമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.

സി.പി.എം നേതാക്കളായ ഭാനുലാല്‍ ഷാ, ഷാഹിദ് ചൗധരി, ശ്യാമല്‍ ചക്രബര്‍ത്തി, നാരായണ്‍ ചൗധരി എന്നിവരും മണിക്ക് സര്‍ക്കാരിന് ഒപ്പമുണ്ടായിരുന്നു. ആക്രമണത്തില്‍ നാരാണന്‍ ചൌധരിക്ക് പരിക്കുണ്ട്.

സംഭവത്തെ അപലപിച്ച പോളിറ്റ്ബ്യൂറോ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ അക്രമിക്കുന്നത് ത്രിപുരയില്‍ വര്‍ദ്ധിച്ചുവെന്നും സമാധാനപരമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനുള്ള സാഹചര്യം സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

സംഭവത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. ഫാഷിസ്റ്റ് ശക്തികളുടെ ജനാധിപത്യ വിരുദ്ധ നീക്കത്തിനെതിരെ നിലകൊള്ളണമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും കുറ്റക്കാര്‍ക്കെിരെ നടപടി എടുക്കണമെന്നും ബി.ജെ.പി വക്താവ് ഡോ അശോക് സിന്‍ഹ പറഞ്ഞു.

ഇതിനിടെ ജനാധിപത്യം ഭീഷണിയിലെന്ന പേരില്‍ ത്രിപുരയിലെ ആക്രമണങ്ങള്‍ സംബന്ധിച്ച ബുക്ക് ലെറ്റ് സി.പി.എം ഡല്‍ഹിയില്‍ പുറത്തിറക്കി.

Tags:    

Similar News