ഭൂരിപക്ഷം ബലാത്സംഗ പരാതികളും യുവതികളുടെ പ്രതികാരമെന്ന് ബി.ജെ.പി മുഖ്യമന്ത്രി; വ്യാപക പ്രതിഷേധം

ഇന്നലെ ഒരു പൊതുപ്രസംഗത്തിലായിരുന്നു ഹരിയാന മുഖ്യമന്ത്രിയുടെ വിവാദപരാമര്‍ശം. 80 ശതമാനം ലൈംഗികാതിക്രമ കേസുകളിലും പരസ്പരം അറിയാവുന്നവരാണ് വാദിയും പ്രതിയും. 

Update: 2018-11-18 08:34 GMT
Advertising

ബലാത്സംഗത്തെക്കുറിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ നടത്തിയ പ്രസ്താവന വിവാദമായി. ഭൂരിപക്ഷം ബലാത്സംഗ പരാതികളും പഴയ കാമുകന്മാര്‍ക്കെതിരായ യുവതികളുടെ പ്രതികാരമാണെന്നായിരുന്നു ഖട്ടറുടെ പരാമര്‍ശം. ഖട്ടറുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

ഇന്നലെ ഒരു പൊതുപ്രസംഗത്തിലായിരുന്നു ഹരിയാന മുഖ്യമന്ത്രിയുടെ വിവാദപരാമര്‍ശം. 80 ശതമാനം ലൈംഗികാതിക്രമ കേസുകളിലും പരസ്പരം അറിയാവുന്നവരാണ് വാദിയും പ്രതിയും. ഏറെക്കാലമായി അറിയാവുന്നവര്‍ പിണങ്ങിക്കഴിയുമ്പോള്‍ യുവതി ബലാത്സംഗ പരാതിയുമായി വരുന്നു. ''പരസ്പരം നന്നായി അറിയുന്നവരായിരിക്കും. വളരെ അടുത്തിടപഴകിക്കഴിയും. കുറച്ച് നാളാകുcdhaള്‍ പിണങ്ങിപ്പിരിയും. ഉടനെ അതാ യുവതിയുടെ പരാതി വരുന്നു. 'എന്നെ അവന്‍ ബലാത്സംഗം ചെയ്തു'. - ഖട്ടര്‍ പറഞ്ഞു.

ലൈംഗികാതിക്രമങ്ങളെ ന്യായീകരിക്കുകയാണ് ഖട്ടറെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചു. ഇങ്ങനെയുള്ള മുഖ്യമന്ത്രിമാരുള്ളിടത്ത് സ്ത്രീകള്‍ എങ്ങനെ സുരക്ഷിതരായിരിക്കുമെന്നും വെറുതെയല്ല, ഹരിയാനയില്‍ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ഹരിയാനയില്‍ നാലു വര്‍ഷത്തിനിടെ ബലാത്സംഗ കേസുകള്‍ 47 ശതമാനം വര്‍ധനവുണ്ടായെന്നാണ് നിയമസഭയില്‍ വെച്ച റിപ്പോര്‍ട്ട്.

Tags:    

Similar News