കാര്‍ഷിക ഗ്രാമങ്ങളില്‍ പിടിച്ചു നില്‍ക്കാനുള്ള ബി.ജെ.പിയുടെ അടവുകള്‍ ഫലിക്കുന്നില്ല

രാമക്ഷേത്ര നിര്‍മ്മാണം വീണ്ടും പൊടി തട്ടിയെടുക്കാനുള്ള ബി.ജെ.പി അജണ്ടയോട് തണുത്ത പ്രതികരണമാണ് കര്‍ഷകര്‍ക്കിടയില്‍. 

Update: 2018-11-21 01:58 GMT
Advertising

മധ്യപ്രദേശിലെ കാര്‍ഷിക ഗ്രാമങ്ങളില്‍ പിടിച്ചു നില്‍ക്കാനുള്ള ബി.ജെ.പിയുടെ അവസാനത്തെ അടവുകള്‍ പോലും ഫലിക്കുന്നില്ല. രാമക്ഷേത്ര നിര്‍മ്മാണം വീണ്ടും പൊടി തട്ടിയെടുക്കാനുള്ള ബി.ജെ.പി അജണ്ടയോട് തണുത്ത പ്രതികരണമാണ് കര്‍ഷകര്‍ക്കിടയില്‍. അതേസമയം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസ് നടത്തുന്നതും ഒട്ടും മതേതരമല്ലാത്ത നീക്കങ്ങളാണ്.

ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ടകളുടെ ചുവടൊപ്പിച്ചാണ് കോണ്‍ഗ്രസും മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നേരിടുന്നത്. കൈലാസ യാത്രക്ക് പിന്നാലെ സംസ്ഥാത്തെ നിരവധി ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയും മുസ്‌ലിം ദേവാലയങ്ങള്‍ ഒഴിവാക്കിയുമാണ് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത്. മതേതര സംഘടന എന്ന ലേബല്‍ വീഴാതിരിക്കാനുള്ള എല്ലാ മുന്നൊരുക്കവും ഇക്കുറി പാര്‍ട്ടി നടത്തുന്നുണ്ട്. ഭോപ്പാല്‍ നഗരത്തില്‍ രണ്ടും ബുര്‍ഹാന്‍പൂരില്‍ ഒരു സീറ്റുമാണ് 230 അംഗ സംസ്ഥാന അസംബ്ലിയില്‍ കോണ്‍ഗ്രസ് ഇക്കുറി മുസ്‌ലിം സ്ഥാനാര്‍ഥികള്‍ക്ക് വിട്ടു കൊടുത്തത്. ബി.ജെ.പി നല്‍കിയത് ഒരു സീറ്റും. അതേസമയം അതിശക്തമായ വര്‍ഗീയതയാണ് സംഘപരിവാര്‍ സംഘടനകള്‍ സംസ്ഥാനത്ത് അഴിച്ചു വിടുന്നത്. ഹിന്ദുക്കള്‍ക്ക് വോട്ട് ചെയ്യണമെങ്കില്‍ ഹിന്ദു സിംഹമായ മോദിക്ക് ചെയ്യൂ, മുസ്‌ലിംകള്‍ക്ക് വോട്ടു ചെയ്യണമെങ്കില്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യൂ എന്ന ആഹ്വാനമാണ് ഗ്രാമാന്തരങ്ങളില്‍ ആര്‍.എസ്.എസ് നടത്തുന്നതെന്നാണ് സൂചനകള്‍. കമല്‍നാഥ് മുസ്‌ലിം പ്രീണനം നടത്തുന്നു എന്നതിന് തെളിവായി ബി.ജെ.പി തന്നെയാണ് ഈ ദൃശ്യം പുറത്തു വിട്ടത്.

ഹിന്ദുക്കള്‍ക്ക് വോട്ട് ചെയ്യണമെങ്കില്‍ ഹിന്ദു സിംഹമായ മോദിക്ക് ചെയ്യൂ, മുസ്‌ലിംകള്‍ക്ക് വോട്ടു ചെയ്യണമെങ്കില്‍ കോണ്‍ഗ്രസിന് ചെയ്യൂ എന്നാണ് അവരുടെ പ്രചരണം. അതേസമയം ഗ്രാമങ്ങളില്‍ ഒരു ചലനവും ഈ വര്‍ഗീയ പ്രചരണത്തിന് സൃഷ്ടിക്കാനായിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഒപ്പം നിന്നവര്‍ പോലും ഹിന്ദുത്വ വര്‍ഗീയതയെ രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുന്ന ബി.ജെ.പിയെ തള്ളിപ്പറയുകയാണ്.

Tags:    

Similar News