ഒടുവിൽ വൻ പിഴയടച്ച് എക്സ് ; വിലക്ക് പിൻവലിച്ച് ബ്രസീൽ

വിലക്കേർപ്പെടുത്തിയ ജഡ്ജിനെ ‘ദുഷ്ടനായ ഏകാധിപതി’ എന്ന് ഇലോൺ മസ്ക് ആക്ഷേപിച്ചിരുന്നു

Update: 2024-10-09 06:13 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

റിയോ‍‍‍‍ഡി ജനീറോ:രാജ്യ നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കാത്തതിനെ തുടർന്ന് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ എക്സിന് ആഗസ്റ്റിൽ ഏർപ്പെടുത്തിയ താൽക്കാലിക വിലക്ക് സുപ്രീം കോടതി നീക്കി.

വ്യാജ-വിദ്വേഷ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് ചില അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനുള്ള ഉത്തരവ് പാലിക്കാത്തതിനെ തുടർന്നാണ് വിലക്കേർപ്പെടുത്തിതും പിഴ ചുമത്തിയതും. എക്സിന് ചുമത്തിയ 5.2 മില്യൺ ഡോളർ കമ്പനി അടച്ചതിനെ തുടർന്നാണ് ജഡ്ജ് അലക്‌സാന്ദ്രേ ഡി മൊറേസ് വിലക്ക് പിൻവലിച്ച് ഉത്തരവിറക്കിയത്. പ്ലാറ്റ്‌ഫോം 24 മണിക്കൂറിനുള്ളിൽ ആക്ടീവാക്കാൻ ബ്രസീൽ കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററിന് കോടതി നിർദേശം നൽകി.

എക്‌സിലൂടെ രാജ്യവ്യാപകമായി വ്യാജ-വിദ്വേഷ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നായിരുന്നു ബ്രസീലിയൻ സുപ്രിം കോടതിയുടെ കണ്ടെത്തൽ. അങ്ങനെയുള്ള അക്കൗണ്ടുകൾ വിലക്കണമെന്ന് നിർദേശിച്ചെങ്കിലും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ എക്സ് ഉടമ ഇലോൺ മസ്ക് ആവശ്യം നിരാകരിച്ചു. ഇതിനുപിന്നാലെയാണ് കോടതി ഉത്തരവുകൾ നടപ്പാക്കുകയും, പിഴ അടക്കുകയും ചെയ്യും വരെ എക്സിന്റെ എല്ലാ പ്രവർത്തനങ്ങളും മരവിപ്പിക്കാൻ കോടതി ഉത്തരവിട്ടത്. ഏകദേശം 5.2 മില്യൺ ഡോളർ പിഴ കമ്പനി അടച്ചതായി ജഡ്ജി സ്ഥിരീകരിച്ചു.

വിലക്ക് പിൻവലിച്ചുള്ള കോടതി ഉത്തരവിനോട് ഇലോൺ മസ്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല. എക്സിന് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് ജഡ്ജ് അലക്‌സാന്ദ്രേ ഡി മൊറേസിനെ ‘ദുഷ്ടനായ ഏകാധിപതി’ എന്ന് മസ്ക് വിളിച്ചിരുന്നു. തുടർന്ന് 'ഹാരി പോട്ടർ' പരമ്പരയിലെ വില്ലനായ 'വോൾഡ്മോർട്ടി'നോട് ഉപമിക്കുകയും ചെയ്തിരുന്നു.

അലക്‌സാന്ദ്രേ ഡി മൊറേസിന്റെ ഉത്തരവുകൾ നിയമവിരുദ്ധമാണെന്നും രാഷ്ട്രീയ എതിരാളികളെ സെൻസർ ചെയ്യുന്നതിനു വേണ്ടിയുള്ളതാണെന്നും എക്സ് ആരോപിച്ചു. കോടതി സസ്‌പെൻഡ് ചെയ്യാൻ ആവശ്യപ്പെട്ട അക്കൗണ്ടുകളിൽ ഭൂരിഭാഗവും ബ്രസീലിലെ വലതുപക്ഷ നേതാവും മുൻ പ്രസിഡന്റുമായ ജെയർ ബോൾസൊനാരോയെ പിന്തുണയ്ക്കുന്നവരുടേതാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. വിലക്ക് ഏർപ്പെടുത്തുന്നതിന് മുൻപ് എക്സിന് ബ്രസീലിൽ 22 ദശലക്ഷം ഉപയോക്താക്കളുണ്ടായിരുന്നു. ഇലോൺ മസ്കും യൂറോപ്യൻ യൂണിയനുമായി നടക്കുന്ന പോരിലെ ഏറ്റവും ഒടുവിലത്തേതാണ് ബ്രസീലിലേത്. നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാർമറുമായി വാക് പോര് നടന്നിരുന്നു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News