'മുഹമ്മദ് ദൈഫ് സുഖമായിരിക്കുന്നു, വധിച്ചുവെന്ന ഇസ്രായേൽ വാദം കൂട്ടക്കൊലയെ ന്യായീകരിക്കാൻ': ഹമാസ് വക്താവ്

ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ് മേധാവി മുഹമ്മദ് ദൈഫിനെ വധിച്ചെന്ന ഇസ്രായേൽ വാദം തള്ളിയാണ് അദ്ദേഹം രംഗത്ത് വന്നത്

Update: 2024-08-16 06:42 GMT
Editor : ദിവ്യ വി | By : Web Desk
Advertising

തെൽ അവീവ്: ഇസ്രായേൽ കൊലപ്പെടുത്തിയെന്ന് അവകാശപ്പെടുന്ന ഹമാസ് സൈനിക വിഭാഗം മേധാവി മുഹമ്മദ് ദൈഫ് സുരക്ഷിതനാണെന്ന് ഹമാസ് മുതിർന്ന വക്താവ് ഒസാമ ഹംദാൻ. അസോസിയേറ്റ് പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് ഹംദാൻ ഇക്കാര്യം വ്യക്തമാക്കിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ് മേധാവി മുഹമ്മദ് ദൈഫിനെ വധിച്ചെന്ന ഇസ്രായേൽ വാദം തള്ളിയാണ് അദ്ദേഹം രംഗത്ത് വന്നത്. ദൈഫിനെ ഖാൻ യൂനിസിൽ ജൂലൈ 13ന് നടത്തിയ ആക്രമണത്തിൽ കൊലപ്പെടുത്തിയെന്നാണ് വാദം. എന്നാൽ ഇത് തെറ്റാണെന്നും ദൈഫ് സുഖമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈയിൽ ഖാൻ യൂനിസിൽ ഇസ്രായേൽ നടത്തിയ മനുഷ്യത്വരഹിത ആക്രമണത്തിൽ നിരവധി ഫലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. ഈ കൂട്ടക്കൊലയെ ന്യായീകരിക്കാനാണ് മുഹമ്മദ് ദൈഫിനെ വധിച്ചുവെന്ന് ഇസ്രായേൽ പറഞ്ഞുണ്ടാക്കിയതെന്നും ഹംദാൻ പറഞ്ഞു.

ഹമാസ് മേധാവി ഇസ്മാഈൽ ഹനിയ്യയെ തെഹ്റാനിൽ ഇസ്രായേൽ കൊലപ്പെടുത്തിയതിന് തൊട്ടു പിന്നാലെയായിരുന്നു ദൈഫിനെ കൊലപ്പെടുത്തിയെന്ന അവകാശവാദവുമായി ഇസ്രായേൽ രംഗത്തെത്തിയത്. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് മുഹമ്മദ് ദൈഫ് ആണെന്നാണ് ഇസ്രായേൽ ആരോപിക്കുന്നത്.

1965ൽ ഖാൻ യൂനിസിലെ അഭയാർഥി ക്യാമ്പിലാണ് മുഹമ്മദ് ദൈഫ് ജനിച്ചത്. മുഹമ്മദ് മസ്രി എന്നാണ് യഥാർഥ നാമം. 1987ൽ ഒന്നാം ഇൻതിഫാദയുടെ സമയത്ത് ഹമാസിൽ ചേർന്നതോടെയാണ് മുഹമ്മദ് ദൈഫ് എന്ന പേര് സ്വീകരിച്ചത്. ഗസ്സ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽനിന്ന് സയൻസിൽ ബിരുദം നേടിയിട്ടുണ്ട്.

1990ൽ ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ് രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ആളാണ് ദൈഫ്. 20 വർഷത്തോളമായി അൽ ഖസ്സാം ബ്രിഗേഡിന്റെ തലവനും ദൈഫാണ്.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News