'ഒരേ കുറ്റത്തിൽ മുസ്‌ലിമിന്റെ പേര് എടുത്തെഴുതും, മറ്റുള്ളവരുടേതില്ല'; ഇസ്‌ലാമോഫോബിയ പരത്തുന്ന എഎൻഐയുമായി റോയിട്ടേഴ്‌സ് ബന്ധം വിച്ഛേദിക്കണമെന്ന് ഐഎഎംസി

മണിപ്പൂരിൽ കുകി യുവതികളെ നഗ്‌നരാക്കി നടത്തിയ സംഭവത്തിൽ എഎൻഐ ട്വീറ്റ് മുൻനിർത്തി സംഘ്പരിവാർ വിദ്വേഷ പ്രചാരണം നടത്തിയിരുന്നു

Update: 2023-08-07 07:00 GMT
Advertising

ഇന്ത്യയിലെ പ്രധാന വാർത്ത ഏജൻസികളിലൊന്നായിട്ടും ഇസ്‌ലാമോഫോബിയ പരത്തുന്ന എഎൻഐ (ഏഷ്യൻ ന്യൂസ് ഇൻറർനാഷണൽ) യുമായി ലോക വാർത്താഏജൻസിയായ റോയിട്ടേഴ്‌സ് ബന്ധം വിച്ഛേദിക്കണമെന്ന് ആവശ്യമുന്നയിച്ച് ഇന്ത്യൻ അമേരിക്കൻ മുസ്‌ലിം കൗൺസിൽ (ഐഎഎംസി). ഇസ്‌ലാമോഫോബിയ പരത്തുന്ന നിരവധി റിപ്പോർട്ടുകൾ എഎൻഐ പ്രസിദ്ധീകരിച്ചത് ചൂണ്ടിക്കാട്ടിയാണ് അവരുമായുള്ള പങ്കാളിത്തവും നിക്ഷേപവും ഒഴിവാക്കണമെന്ന് ഐഎഎംസി റോയിട്ടേഴ്‌സിനോടും എഡിറ്റർ ഇൻ ചീഫ് അലെസ്സാൻഡ്ര ഗല്ലോനിയോടും ആവശ്യപ്പെട്ടത്.

മണിപ്പൂരിലെ കൂട്ട ബലാത്സംഗവുമായി ബന്ധപ്പെട്ട് മുസ്‌ലിം യുവാവിന്റെ പേരിൽ എഎൻഐ വ്യാജ റിപ്പോർട്ടിറക്കിയതും വ്യാപക വിമർശനമുയർന്നതിനെ തുടർന്ന് അത് ഡിലീറ്റ് ചെയ്തതും ആഗസ്ത് അഞ്ചിനിറക്കിയ വാർത്താകുറിപ്പിൽ ഐഎഎംസി ചൂണ്ടിക്കാട്ടി. ലോകത്തുടനീളം ടി വി ചാനലുകൾക്ക് വീഡിയോ സെഗ്മൻറുകൾ നൽകുന്ന ഇന്ത്യയിലെ വലിയ വാർത്താ ഏജൻസിയായിരിക്കേ അവരുടെ നേരുംനെറിയുമില്ലാത്ത പ്രവർത്തനങ്ങൾ തദ്ദേശീയവും ആഗോളതലത്തിലുമുള്ള മാധ്യമ രംഗത്തെ കളങ്കപ്പെടുത്തുമെന്നും കുറിപ്പിൽ കുറ്റപ്പെടുത്തി.

ഒരേ കുറ്റം റിപ്പോർട്ട് ചെയ്യുമ്പോൾ മുസ്‌ലിം പ്രതികളുടെ പേര് എടുത്തുദ്ധരിക്കുകയും അല്ലാത്തവരുടേത് പറയാതിരിക്കുകയും ചെയ്യുന്നതും ഉദാഹരണ സഹിതം ഐഎഎംസി ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ഒട്ടനവധി മുസ്‌ലിം ജീവിതങ്ങൾ അപകടത്തിലാക്കുന്ന മുസ്‌ലിം വിരുദ്ധ പ്രോപഗണ്ടയുടെ യഥാർത്ഥ സ്വാധീനം തിരിച്ചറിയണമെന്നും എഎൻഐയുമായുള്ള എല്ലാ ബന്ധവും ഒഴിവാക്കണമെന്നും ഐഎഎംസി ട്വീറ്ററിൽ പ്രതികരിച്ചു.

സംഘ്പരിവാർ വിദ്വേഷ പ്രചാരണവും എഎൻഐയും

മണിപ്പൂരിൽ കുകി യുവതികളെ നഗ്‌നരാക്കി നടത്തിയ സംഭവത്തിൽ സംഘ്പരിവാർ വിദ്വേഷ പ്രചാരണം നടത്തിയിരുന്നു. അറസ്റ്റിലായ പ്രതികൾ മുസ്‌ലിംകളാണെന്ന രീതിയിലാണ് സോഷ്യൽമീഡിയയിൽ സംഘ്പരിവാർ പ്രൊഫൈലുകൾ നടന്നത്. സംഭവത്തിൽ മുഖ്യപ്രതിയായ ഹ്യൂറെം ഹെറോദാസിനെ മണിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 32 കാരനായ ഇയാൾ മെയ്‌തെയ് വിഭാഗക്കാരനാണ്. എന്നാൽ അറസ്റ്റിലായത് അബ്ദുൽ ഖാൻ, അബ്ദുൽ ഹലിം എന്നിവരാണെന്നാണ് സംഘ്പരിവാർ പ്രൊഫൈലുകൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചത്.

അബ്ദുൽ ഹലിം എന്നു പേരുള്ളയാളെ മണിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പീപ്പിൾസ് റെവല്യൂഷണറി പാർട്ടി ഓഫ് കാംഗ്ലീപാക്ക് എന്ന വിമത ഗ്രൂപ്പിലെ അംഗമായ ഇയാളെ മറ്റൊരു കേസിലാണ് അറസ്റ്റ് ചെയ്തത്. ഇക്കാര്യം മണിപ്പൂർ പൊലീസ് ട്വീറ്റ് ചെയ്യുകയും ചെയ്തു.

എന്നാൽ ഇത് മണിപ്പൂരിലെ യുവതികളെ നഗ്‌നരാക്കി നടത്തിയ കേസിലെ പ്രതിയാണെന്ന രീതിയിലായിരുന്നു പ്രചരിച്ചത്. വാർത്താ ഏജൻസിയായ എ.എൻ.ഐയാണ് ഇക്കാര്യം ആദ്യം ട്വീറ്റ് ചെയ്തത്. പിന്നീട് പ്രമുഖ ബിജെപി നേതാക്കളും ചില ദേശീയമാധ്യമങ്ങളും സംഘ്പരിവാർ അനുകൂല സംഘടനകളും ഇക്കാര്യം ട്വീറ്റ് ചെയ്തു.

യുവതികളെ നഗ്‌നരാക്കി നടത്തിയ കേസിൽ നാല് പ്രധാന പ്രതികളെ തൗബാൽ ജില്ലാ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഹലീമിനെ അറസ്റ്റ് ചെയ്തത് ഇംഫാൽ ഈസ്റ്റ് ജില്ലാ പൊലീസാണ്. എന്നാൽ അയാൾക്ക് ഈ കേസുമായി യാതൊരു ബന്ധവുമില്ലായിരുന്നെന്നും ഫാക്ട് ചെക്കിങ് വെബ് സൈറ്റായ അൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്തു.

Indian American Muslim Council (IAMC) has demanded that world news agency Reuters should cut its ties with ANI (Asian News International), which is spreading Islamophobia.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News