കാണാതായ ഇറാൻ പ്രസിഡന്‍റിനായി തെരച്ചിൽ തുടരുന്നു; പ്രാർഥനകളിൽ പ്രതീക്ഷയർപ്പിച്ച് രാജ്യം

പ്രതികൂല കാലാവസ്ഥാ രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ടെങ്കിലും നാൽപതിലേറെ സംഘങ്ങൾ രക്ഷാപ്രവർത്തനം തുടരുകയാണ്

Update: 2024-05-20 00:48 GMT
Editor : Lissy P | By : Web Desk
Advertising

ദുബൈ: ഹെലികോപ്ടർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹീം റഈസിയെ കണ്ടെത്താനായിട്ടില്ല. റഈസി സഞ്ചരിച്ച ഹെലികോപ്ടർ അസർബൈജാൻ അതിർത്തിയിൽ ദിസ്മർ വനമേഖലയിൽ തകർന്നുവീഴുകയായിരുന്നു. ഹെലികോപ്ടറിലുണ്ടായിരുന്ന പ്രസിഡന്‍റ്, വിദേശകാര്യമന്ത്രി തുടങ്ങിയവരെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

പ്രതികൂല കാലാവസ്ഥാ രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ടെങ്കിലും നാൽപതിലേറെ സംഘങ്ങൾ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇറാൻ രക്ഷാപ്രവർത്തനത്തിൽ പിന്തുണയുമായി റഷ്യയും തുർക്കിയുമടക്കമുള്ള രാജ്യങ്ങൾ രംഗത്ത് വന്നിട്ടുണ്ട്.

അനിശ്ചിതത്വത്തിനും ഉദ്വേഗങ്ങൾക്കും ഇടയിൽ പ്രാർഥനകളിൽ പ്രതീക്ഷയർപ്പിച്ച് ഒരു രാജ്യവും ജനതയും. നീണ്ടകാല പ്രതിസന്ധികളും പരീക്ഷണങ്ങളും അനുഭവിച്ച ഇറാനിയൻ ജനതക്ക് ഇതുപക്ഷേ, അപ്രതീക്ഷിത ആഘാതം. പ്രസിഡൻറുൾപ്പെടെ പ്രിയപ്പെട്ടവർ തങ്ങളിലേക്ക് തിരിച്ചെത്തും എന്നുതന്നെയാണ് ഇറാന്‍റെ പ്രതീക്ഷ.

ഒട്ടും നിനച്ചിരിക്കാതെ വന്നെത്തിയ ദു:ഖവാർത്ത. അതിന്‍റെ പൊള്ളലിൽ സ്തബ്ധരായി നിൽക്കുകയാണ് മണിക്കൂറുകൾക്കിപ്പുറവും ഇറാനിലെ ഓരോ മനുഷ്യരും. പ്രസിഡൻറ് സഞ്ചരിച്ച ഹെലികോപ്ടർ കാണാതായ വാർത്ത വന്നപാടെ എന്താണ് സംഭവിച്ചതെന്ന ആധിയേറിയ ചോദ്യങ്ങളായിരുന്നു ഓരോരുത്തരുടെയും ഉള്ളിൽ. ഹെലികോപ്ടർ അപകടത്തിൽ കാണാതായ പ്രസിഡന്റ് സയ്യിദ് ഇബ്രാഹീം റഈസിക്കും വിദേശകാര്യമന്ത്രി ഉൾപ്പെടെയുള്ളവർക്കും വേണ്ടി പ്രാർഥിക്കണമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ പ്രസ്താവനയെത്തി. പിന്നെ കണ്ടത് രാഷ്ട്രം മുഴുവൻ പ്രാർഥനയിലേക്ക് വഴിമാറുന്നതാണ്. ദേശീയ ടെലിവിഷനിൽ മറ്റു പരിപാടികളെല്ലാം നിർത്തിവെച്ച് പ്രിയ നേതാവിനായുള്ള പ്രാർഥനകൾ മാത്രമായി ചുരുങ്ങി. മഷ്ഹദ് നഗരത്തിൽ ആയിരങ്ങൾ പ്രാർഥനാ ചടങ്ങിനായി ഒത്തുകൂടി. ചെറുനഗരങ്ങളിലും ജനങ്ങൾ പ്രാർഥനക്കായി ഒത്തുചേർന്നു.

പ്രസിഡന്‍റിനും വിദേശകാര്യ മന്ത്രിക്കും പുറമെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ഹാഷിം, ഈസ്റ്റ് അസർബൈജാൻ ഗവർണർ മാലിക് റഹ്മതി എന്നിവരും ആപത്തില്ലാതെ തിരിച്ചെത്തും എന്നുതന്നെ ഉറപ്പിക്കുകയാണ് ഇപ്പോഴും ജനങ്ങൾ.

സാധാരണക്കാരോട് ചേർന്നുനിന്ന ഭരണാധികാരി. അതായിരുന്നു ജനങ്ങളിൽ പലർക്കും റഈസി. താഴേതട്ടിലെ മനുഷ്യരുമായി നിരന്തരം സമ്പർക്കം പുലർത്താൻ റഈസി താൽപര്യമെടുത്തു. ഖുമൈനിയുടെ ചിന്തയിൽ നിന്ന് ഊർജം സംഭരിച്ചും ഇറാനിയൻ വികാരത്തോട് ചേർന്നുനിന്നുമായിരുന്നു എന്നും റഈസിയുടെ യാത്ര. രാഷ്ട്രീയ പ്രക്ഷുബ്ധതകൾക്കിടയിലും സൗമ്യ നയതന്ത്രം പയറ്റി ഇറാനുള്ളിലും പുറത്തും അസാമാന്യ സ്വാധീനമുറപ്പിച്ച വിദേശകാര്യ മന്ത്രി കൂടിയാണ് അമീറബ്ദുല്ലാഹിയാൻ. തങ്ങളുടെ പ്രിയപ്പെട്ടവർ അടുത്ത മണിക്കൂറിൽ തന്നെ മടങ്ങിയെത്തും എന്നുറപ്പിച്ചാണ് ഓരോ ഇറാനിയും കാത്തിരിപ്പ് തുടരുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News