‘ALL EYES ON RAFAH’; 24 മണിക്കൂറിൽ പിന്നിട്ടത് 40 ദശലക്ഷത്തിലധികം​ ഷെയറുകൾ

ഇൻസ്റ്റഗ്രാമിൽ എ.ഐ സൃഷ്ടിച്ച ആക്റ്റിവിസമെന്ന് സോഷ്യൽ മീഡിയ വിദഗ്ദ്ധർ

Update: 2024-05-29 12:02 GMT
Advertising

റഫയിൽ ഇസ്രായേൽ സേന നടത്തിയ കൂട്ടക്കൊലയാണ് എക്സ് അടക്കം സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചയായിരിക്കുന്നത്. ലോക രാജ്യങ്ങളിൽ നിന്നെല്ലാം ഫലസ്തീന് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. തൊട്ടുതൊട്ടിരിക്കുന്ന ടെന്റുകൾക്ക് മുകളിലായി എല്ലാ കണ്ണുകളും റഫയിൽ  എന്നർത്ഥം വരുന്ന ‘ ALL EYES ON RAFAH’ എന്നെ​ഴുതിയ പോസ്റ്റർ പങ്കുവെച്ചാണ് ലോക ജനത ഫലസ്തീനോട് ഐക്യദാർഢ്യം പ്രക്യാപിച്ചിരിക്കുന്നത്. ഇസ്രായേൽ ​ക്രൂരതകൾ ലോകം ഒന്നടങ്കം ചർച്ചചെയ്യുന്നതായിരുന്നു ഓരോരുത്തരും പങ്കുവെച്ച ആ സ്റ്റോറികൾ.

24 മണിക്കൂറിനുള്ളിൽ 40.8 മില്യൺ ​തവണയാണ് ഇൻസ്റ്റഗ്രാമിൽ മാത്രം ആ​ പോസ്റ്റർ സ്റ്റോറിയാക്കപ്പെട്ടത്. ഇസ്രായേൽ ഫലസ്‍തീന് നേരെ നടത്തുന്ന നരനായാട്ടിനെ ലോകത്ത് വലിയ ചർച്ചയാക്കിയ പോസ്റ്ററാണ് അത്. ഞായറാഴ്ച റഫയിലെ ടെന്റുകൾക്ക് നേരെ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ കുട്ടികളടക്കം 45 പേരാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവന്ന വിവരം.

റഫയിലെ കൊല്ലപ്പെട്ട കുട്ടികളുടെയും സ്ത്രീകളുടെയും ചിത്രങ്ങൾ എക്സിൽ വൈറലായതോടെയാണ് ഇസ്രായേലിനെതിരെ ലോകമെമ്പാടുമുള്ള ജനങ്ങൾ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്. എക്സിന് പുറമെ ഇൻസ്റ്റഗ്രാമിൻ്റെ സ്റ്റോറീസ് ഫീച്ചറിലൂടെയാണ് ചിത്രം വ്യാപകമായി പ്രചരിച്ചത്. ഓരോ രാജ്യത്തെയും സിനിമാ,കായികാ,സാംസ്കാരിക, രാഷ്ട്രിയ പ്രവർത്തകർ ഫലസ്തീന് ഐക്യദാർഢ്യം പ്രക്യാപിച്ച് പോസ്റ്ററുകൾ പങ്കുവെച്ചതോടെ എല്ലായിടങ്ങളിലും വലിയ ചർച്ചയായി പോസ്റ്റർ. ആ പോസ്റ്റർ നിർമ്മിച്ചതാരാണെന്ന ചർച്ചകൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. 

*ഇൻസ്റ്റഗ്രാമിലെ ഇസ്രായേൽ-ഫലസ്തീൻ യുദ്ധം

ഇൻസ്റ്റഗ്രാമിലെ രാഷ്ട്രീയ ഉള്ളടക്കങ്ങൾക്ക് മാതൃകമ്പനിയായ മെറ്റ വലിയ നിയന്ത്രണമേർപ്പെടുത്താറുണ്ട്. എന്നാൽ ഒക്ടോബർ ഏഴ് മുതൽ ഫലസ്തീനിൽ നിന്നുള്ള മാധ്യമപ്രവർത്തകർക്ക് വലിയ പിന്തുണ ലഭിച്ചയിടമാണ് ഇൻസ്റ്റഗ്രാം. ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതികളെ പറ്റി പുറംലോകത്തെത്തിച്ച ഫലസ്തീനിലെ മാധ്യമപ്രവർത്തകർക്ക് വലിയ പിന്തുണയാണ് ഇൻസ്റ്റയിൽ ലഭിച്ചത്. ആ മാധ്യമപ്രർത്തകരെ ഫോളോ ചെയ്യുന്നവരിലേറെയും ഇന്ന് ഇൻസ്റ്റഗ്രാമിൽ നിന്നുള്ളവരാണ്. ഫലസ്തീനിൽ നിന്നുള്ള വിവരങ്ങൾ പുറം ലോകത്തെത്തിക്കുന്ന വലിയൊരു മാധ്യമമായി ഇൻസ്റ്റഗ്രാം മാറി.

അതിന്റെ തുടർച്ചയായിരുന്നു ‘ഓൾ ഐസ് ഓൺ റഫ’ എന്ന പോസ്റ്റർ. അതിവേഗമാണ് ഇൻസ്റ്റയിൽ ആ പോസ്റ്റർ ട്രെൻഡിങ്ങായത്. എന്നാൽ റഫയിൽ നിന്നുള്ള ചില വീഡിയോകൾ ഇൻസ്റ്റഗ്രാം നീക്കിയിരുന്നു. ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും കത്തിക്കരിഞ്ഞ മൃതദേഹങ്ങളുടെയും ചിത്രങ്ങളാണ് നീക്കിയത്. ചില ചിത്രങ്ങൾ മുന്നറിയിപ്പോടെ ഇൻസ്റ്റഗ്രാം നിലനിർത്തുകയും ചെയ്തു. കഴിഞ്ഞ എട്ട് മാസമായി ഫലസ്തീനിൽ നിന്നുള്ള നിരവധി ചിത്രങ്ങളും വിഡിയോകളും ഇൻസ്റ്റഗ്രാമിലൂടെയാണ് പുറം ലോകം കണ്ടത്.

‘ALL EYES ON RAFAH’ എ.ഐ സൃഷ്ടിച്ച ആക്ടിവിസം

വലി​യ തോതിൽ ചർച്ചയായ ALL EYES ON RAFAH എന്ന പോസ്റ്ററിന് പിന്നിലാ​രാണെന്ന അ​​ന്വേഷണം വ്യാപകമാണ്. ‘ഓൾ ഐസ് ഓൺ റഫ’ പോലുള്ള പോസ്റ്ററുകൾ ഇൻസ്റ്റയിലടക്കം വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന പ്രവണതകൾ വ്യാപകമാണണെന്ന് സോഷ്യൽ മീഡിയ കൺസൾട്ടൻ്റും ഐ.ടി വിദഗ്ധനുമായ മാറ്റ് നവാര പറഞ്ഞു. സമൂഹത്തിൽ സ്വാധീനമുള്ള സെലബ്രിറ്റികളെ പിന്തുടരുന്ന വ്യക്തികൾ അവർ പങ്കുവെക്കുന്ന പോസ്റ്ററുകളും സ്റ്റോറികൾക്കും സമാനമായ നിലപാടുകൾ സ്വീകരിക്കുകയും ഷെയർ ചെയ്യുകയും ചെയ്യുന്നതോടെയാണ് ഇത്തരം പോസ്റ്റുകൾക്ക് കൂടുതൽ ദൃശ്യപരത ലഭിക്കു​ന്നതെന്ന് അദ്ദേഹം പറഞ്ഞതായി എൻ.ബി.സി റിപ്പോർട്ട് ചെയ്യുന്നു.

ALL EYES ON RAFAH ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) വഴി സൃഷ്ടിച്ചതാണെന്നാണ്  ഖത്തറിലെ ഹമദ് ബിൻ ഖലീഫ യൂണിവേഴ്‌സിറ്റിയിലെ മിഡിൽ ഈസ്റ്റ് സ്റ്റഡീസിൻ്റെ അസോസിയേറ്റ് പ്രൊഫസറായ മാർക്ക് ഓവൻ ജോൺസ് പറയുന്നത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചാണ് ചിത്രം സൃഷ്ടിച്ചതെന്നാണ് മനസിലാകുന്നത്. എ.ഐ ടൂൾ ഉപയോഗിച്ചുണ്ടാക്കിയ ചിത്രത്തിന്റെ പാറ്റേണാണ് ആ പോസ്റ്ററിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫലസ്തീൻ അനുകൂല പോസ്റ്ററുകൾക്കും വാർത്തകൾക്കും ഇൻസ്റ്റഗ്രാമിൻ്റെ മാതൃ കമ്പനിയായ മെറ്റ വലിയ ​നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ട്. ഇസ്രായേൽ അനുകൂല നിലപാടുകൾ കൂടുതൽ പേരിലെത്തിക്കുകയും എന്നാൽ ഫലസ്തീൻ അനുകൂല​ പോസ്റ്ററുകൾക്ക് റീച്ച് കുറയുന്നതും  വലിയ തോതിൽ വിമർശനവും ചർച്ചയുമാകുന്നുണ്ട്. പൊളിറ്റിക്കൽ പോസ്റ്റുകൾ വ്യാപകമായി വൈറലാകുന്നതിന് നിയന്ത്രണമേർപ്പെടുത്താൻ മെറ്റ നയങ്ങൾ പുതുക്കിയിരുന്നു. എന്നാൽ മെറ്റയുടെ നയത്തിനനുസരിച്ച് എ.ഐ ടൂൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ചിത്രങ്ങൾ മെറ്റയുടെ നിയന്ത്രണങ്ങളെ മറികടന്ന് വൻ തോതിൽ വൈറലാവുകയാണ് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമൊക്കെ. അതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം വൈറലായ ALL EYES ON RAFAH എന്ന പോസ്റ്റർ. 

മെറ്റയുടെ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുള്ള പൊളിറ്റിക്കൽ സന്ദേശങ്ങൾ അടങ്ങിയ ഉള്ളടക്കം തയ്യാറാക്കാൻ ആക്ടിവിസ്റ്റുകൾക്ക് എ.ഐ ടൂളുകളെ എങ്ങനെ ഉപയോഗിക്കാമെന്നതിന്റെ തെളിവായി ഉയർത്തിക്കാണിക്കുകയാണ് ‘ALL EYES ON RAFAH’ എന്ന​ പോസ്റ്റർ. പോസ്റ്ററിലെ ചിത്രങ്ങളും ക്യാപ്ഷനുകളും മെറ്റയുടെ പോളിസിക്ക് അനുകൂലമാണ്. അതിനൊപ്പം ഇത്തരം പോസ്റ്ററുകൾ ​അതിവേഗം തയാറാക്കാനാകുമെന്നത് സൗകര്യമാണ്. അതുകൊണ്ട് തന്നെ ആ പോസ്റ്ററിനെതിരെ വിവാദമുയർത്താനൊന്നും കഴിയില്ല, എന്നാൽ ​ആ പോസ്റ്റർ കൃത്യമായി രാഷ്ട്രീയം മുന്നോട്ട് വെക്കുന്നുണ്ടെന്നും മാറ്റ് നവാര കൂട്ടിച്ചേർത്തു.


Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News