കാര്യവട്ടത്ത് വിന്‍ഡീസ് 104 റണ്‍സിന് പുറത്ത് 

ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങ്  തെരഞ്ഞെടുക്കുകയായിരുന്നു 

Update: 2018-11-01 10:25 GMT
Advertising

കാര്യവട്ടം ഏകദിനത്തില്‍ വിന്‍ഡീസ് 104 റണ്‍സിന് പുറത്ത്. 31.5 ഓവറിലാണ് വിന്‍ഡീസ് ഒന്നടങ്കം കൂടാരം കയറിയത്. നാല് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് വിന്‍ഡീസിനെ വീഴ്ത്തിയത്. ജഡേജ മാത്രമല്ല പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് സ്വന്തമാക്കി. ഭുവനേശ്വര്‍ കുമാറും കുല്‍ദീപ് യാദവും ഒരോ വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. റോവ് മാന്‍ പവല്‍(16) മാര്‍ലോണ്‍ സാമുവല്‍സ്(24) നായകന്‍ ജേസണ്‍ ഹോള്‍ഡര്‍(25) എന്നിവരാണ് വിന്‍ഡീസ് നിരയില്‍ രണ്ടക്കം കടന്നത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ടീം സ്‌കോര്‍ ഒന്നില്‍ നില്‍ക്കെ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ടാം വിക്കറ്റ് നഷ്ടമായത് ടീം സ്‌കോര്‍ രണ്ടില്‍ നില്‍ക്കുമ്പോഴും. മത്സരത്തിലെ നാലാം പന്തില്‍ ആദ്യ വിക്കറ്റ് വീഴ്ത്തി ഭുവനേശ്വര്‍ കുമാറാണ് വിന്‍ഡീസിനെ ആദ്യം ഞെട്ടിച്ചത്. റണ്ണെടുക്കും മുമ്പ് ഓപണര്‍ പവലിനെ ഭുവി ധോണിയുടെ കൈകളിലെത്തിക്കുകയാ യിരുന്നു. രണ്ടാം ഓവറിലെ നാലാം പന്തില്‍ ഹോപിന്റെ വിക്കറ്റ് തെറിപ്പിച്ച് ബുംറ വീണ്ടും വിന്‍ഡീസിനെ കുഴക്കി.

പിന്നീടങ്ങോട്ട് വിന്‍ഡീസ് ബാറ്റ്‌സ്മാന്മാരുടെ കൂട്ടത്തകര്‍ച്ചയാണ് കണ്ടത്. പേസ്, സ്പിന്‍ ബൗളര്‍മാരെ നേരിടുന്നതില്‍ അവര്‍ അമ്പെ പരാജയപ്പെട്ടു. ബുംറയുടെ പന്തുകളെ പ്രതിരോധിക്കാന്‍ തന്നെ പാടുപെട്ടു. ആറ് ഓവര്‍ പൂര്‍ത്തിയാക്കിയ ബുംറ ഒരു മെയ്ഡന്‍ ഓവറടക്കം പതിനൊന്ന് റണ്‍സ് വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. ജഡേജ 9.5 ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്താണ് നാല് വിക്കറ്റ് വീഴ്ത്തിയത്.

Tags:    

Similar News