ഗാർഹിക തൊഴിലാളികൾക്ക് രാജ്യം വിടുന്നതിന് കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്താനൊരുങ്ങി ഖത്തർ

രാജ്യം വിടാൻ ആഗ്രഹിക്കുന്ന ഗാർഹിക തൊഴിലാളി അഞ്ച് ദിവസം മുമ്പെങ്കിലും മെട്രാഷ് ആപ്ലിക്കേഷൻ വഴി അപേക്ഷ നൽകണം

Update: 2024-06-25 17:56 GMT
Advertising

ദോഹ: ഗാർഹിക തൊഴിലാളികൾക്ക് രാജ്യം വിടുന്നതിന് കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്താനൊരുങ്ങി ഖത്തർ. ഇതു സംബന്ധിച്ച നിർദേശങ്ങൾ ശൂറ കൗൺസിൽ സർക്കാരിന് സമർപ്പിച്ചു. ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട ഇന്റേണൽ ആന്റ് എക്‌സ്റ്റേണൽ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശൂറ കൗൺസിൽ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. ഇതനുസരിച്ച് രാജ്യം വിടാൻ ആഗ്രഹിക്കുന്ന ഗാർഹിക തൊഴിലാളി അഞ്ച് ദിവസം മുമ്പെങ്കിലും മെട്രാഷ് ആപ്ലിക്കേഷൻ വഴി അപേക്ഷ നൽകണം.

തൊഴിലുടമയുടെ അനുമതിയില്ലാതെ രാജ്യം വിടാനാകില്ല, ഏതെങ്കിലും സാഹചര്യത്തിൽ അനുമതി നിഷേധിക്കപ്പെട്ടാൽ തൊഴിലാളിക്ക് ബന്ധപ്പെട്ട അതോറിറ്റികളെ സമീപിക്കാം. ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട പരാതികൾ കൂടുന്ന സാഹചര്യത്തിലാണ് ശൂറ കൗൺസിൽ സർക്കാരിന് മുന്നിൽ മോഷൻ ഓഫ് ഡിസൈർ സമർപ്പിക്കുന്നത്. കരാർ കാലാവധി കഴിയുന്നതിന് മുമ്പ് തൊഴിലാളികൾ ഓടിപ്പോകുന്നത് തടയാനും നിർദേശമുണ്ട്. ഇതിനായി തൊഴിൽ കരാറിൽ മാറ്റങ്ങൾ വരുത്തും. ഇങ്ങനെ തൊഴിലാളി ഓടിപ്പോയതായി റിപ്പോർട്ട് ചെയ്താൽ അത് കരാർ ലംഘനമായി പരിഗണിക്കും. യാത്രാ ചെലവുകളും ഡീപോർട്ടേഷൻ ചെലവുകളും തൊഴിലാളി തന്നെ വഹിക്കണം. വിവിധ കാരണങ്ങളാൽ ബന്ധപ്പെട്ട അധികാരികൾക്ക് മുന്നിൽ സറണ്ടർ ചെയ്യുന്ന തൊഴിലാളികൾക്കും ഇത് ബാധകമാണ്.

വിസ കാലാവധി കഴിയും മുമ്പ് സ്‌പോൺസറുടെ അനുമതിയില്ലാതെ ജോലി ഉപേക്ഷിക്കുന്ന തൊഴിലാളിക്ക് മറ്റൊരു സ്‌പോർസർഷിപ്പ് മാറ്റാനും കഴിയില്ല, ഇങ്ങനെയുള്ളവർക്ക് ജോലി നൽകുന്ന കമ്പനികൾക്കും വ്യക്തികൾക്കുമുള്ള പിഴ ഉയർത്തണമെന്നും ശൂറ കൗൺസിൽ ശുപാർശ ചെയ്യുന്നു. സ്വകാര്യമേഖലയിൽ സ്വദേശിവത്കരണം നടത്തുന്നത് സംബന്ധിച്ച സാമ്പത്തിക കാര്യ സമിതിയുടെ കരട് നിയമത്തിന് ശൂറ കൗൺസിൽ അംഗീകാരം നൽകി.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News