റമദാൻ അവസാന പത്തിൽ ഒരാൾക്ക് ഒരു ഉംറ മാത്രം
തിരക്ക് വർധിച്ച സാഹചര്യത്തിലാണ് നടപടി, കഴിഞ്ഞദിവസം 31 ലക്ഷത്തിലേറെ വിശ്വാസികൾ എത്തി


മക്ക: റമദാനിലെ അവസാന പത്തിൽ ഒരാൾ ഒരു ഉംറ മാത്രം ചെയ്താൽ മതിയെന്ന് സൗദിയിലെ ഹജ്ജ് ഉംറ മന്ത്രാലയം. വർധിച്ച തിരക്ക് പരിഗണിച്ച് എല്ലാവർക്കും അവസരം ലഭിക്കാനാണ് നിർദേശം. അവസാന പത്തിലെ പുണ്യം തേടി ലക്ഷങ്ങളാണ് ഹറമിലേക്ക് ഒഴുകിയെത്തുന്നത്. 31 ലക്ഷത്തിലേറെ വിശ്വാസികളാണ് കഴിഞ്ഞ ദിവസം വിവിധ നമസ്‌കാരങ്ങളിൽ പങ്കെടുക്കാൻ ഹറമിലെത്തിയത്.
മുൻകൂട്ടി പെർമിറ്റ് എടുത്തവർക്ക് മാത്രമാണ് ഉംറക്ക് അനുമതി ലഭിക്കുക. പെർമിറ്റ് ലഭിച്ചവർ നിശ്ചിത സമയത്ത് തന്നെ എത്തണമെന്നും മന്ത്രാലയം നിർദേശിക്കുന്നു. തിരക്ക് നിയന്ത്രിക്കാൻ വ്യത്യസ്ത നടപടികൾ ഹറമിൽ സ്വീകരിച്ചിട്ടുണ്ട്. എഐ. ക്രൗഡ് മാനേജ്‌മെന്റ് സംവിധാനം ഉപയോഗപ്പെടുത്തിയാണ് ഇവ.
മക്ക ഹറം ബൗണ്ടറിക്ക് അകത്തുള്ള ഏതു പള്ളികളിലും നമസ്‌കാരം നിർവഹിക്കുന്നത് ഒരേ പ്രതിഫലമാണെന്ന് നേരത്തെ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കൂടുതൽ പള്ളികൾക്ക് ജുമുഅ നടത്താനുള്ള അനുമതിയും നൽകി. വാഹനങ്ങളുടെ തിരക്ക് ഒഴിവാക്കാനായി മക്ക അതിർത്തികളിൽ വിശാലമായ പാർക്കിങ്ങുകൾ 6 സ്ഥലങ്ങളിലായി ഒരുക്കിയിട്ടുണ്ട്. അനായാസം ഹറമിലെത്തി ഉംറ കർമ്മം പൂർത്തിയാക്കാനുള്ള സൗകര്യം ഒരുക്കുകയാണ് മന്ത്രാലയം.