ഈ വർഷം സൗദി രാജാവിന്റെ അതിഥികളായി 2,322 പേർ ഹജ്ജിനെത്തും

രാജാവിന്റെ അതിഥികളായെത്തുന്നവരിൽ ആയിരം പേർ ഫലസ്തീനിൽ രക്തസാക്ഷികളായവരുടേയും പരിക്കേറ്റവരുടേയും തടവിലാക്കപ്പെട്ടവരുടേയും കുടുംബാംഗങ്ങളാണ്

Update: 2024-05-28 17:24 GMT
Advertising

മക്ക: വിവിധ രാജ്യങ്ങളിൽ നിന്ന് 2,300ലധികം പേർ ഇത്തവണ സൗദി രാജാവിന്റെ അതിഥികളായി ഹജ്ജിനെത്തും. ഇതിൽ ഫലസ്തീനിൽ രക്തസാക്ഷികളായവരുടെ ആയിരത്തോളം കുടുംബാംഗങ്ങളും ഉൾപ്പെടും. 26 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച പരിപാടിയിലൂടെ അറുപതിനായിരത്തോളം പേർ ഇതുവരെ അതിഥികളായി ഹജ്ജിനെത്തിയിട്ടുണ്ട്

88 രാജ്യങ്ങളിൽ നിന്നുള്ള 2,322 പേർക്കാണ് ഈ വർഷം സൗദി രാജാവിന്റെ അതിഥികളായി ഹജ്ജ് ചെയ്യാൻ അവസരം ലഭിക്കുക. അതിൽ ആയിരം പേർ ഫലസ്തീനിൽ രക്തസാക്ഷികളായവരുടേയും പരിക്കേറ്റവരുടേയും തടവിലാക്കപ്പെട്ടവരുടേയും കുടുംബാഗങ്ങളാണ്. കൂടാതെ സൗദിയിൽ വെച്ച് ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തിയ 22 സയാമീസ് ഇരട്ടകളുടെ കുടുംബാംഗങ്ങൾക്കും രാജാവിന്റെ അതിഥികാളായി ഹജ്ജിന് വരാൻ ഇത്തവണ അവസരമുണ്ട്. രാജ പ്രഖ്യാപനം വന്നത് മുതൽ അതിഥികളെ അവരുടെ രാജ്യങ്ങളിൽ നിന്ന് കൊണ്ടുവരുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ഇസ്ലാമിക കാര്യ-കോൾ-ഗൈഡൻസ് മന്ത്രിയും പ്രോഗ്രാമിന്റെ ജനറൽ സൂപ്പർവൈസറുമായ ഷെയ്ഖ് അബ്ദുല്ലത്തീഫ് അൽ-ഷൈഖ് പറഞ്ഞു.

കൂടാതെ ഇവരെ രാജ്യത്ത് സ്വീകരിക്കുന്നതിനും ഹജ്ജ് ഉംറ കർമ്മങ്ങൾ സുഗമമായി പൂർത്തിയാക്കുന്നതിനും ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും ആരംഭിച്ചിട്ടുണ്ട്. മദീന സന്ദർശനത്തിനും പ്രവാചകന്റെ പള്ളിയിലെ പ്രാർത്ഥനക്കും രാജാവിന്റെ അഥിതികളായെത്തുന്നവർക്ക് പ്രത്യേക സൗകര്യമേർപ്പെടുത്തും. വിവിധ രാജ്യങ്ങളിൽ നിന്നും സൽമാൻ രാജാവിന്റെ ചെലവിൽ ഹജ്ജിനായി എത്തുന്ന അതിഥികളുടെ ഒത്തുചേരൽ ഇസ്‌ലാമിന്റെയും മുസ്‌ലീംഗങ്ങളുടെയും ഐക്യവും സാഹോദര്യവും ശക്തിപ്പെടുത്തുെമെന്നും മന്ത്രി പറഞ്ഞു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News