അബൂദബിയിലെ തെരുവിന് ഇനി മലയാളിയുടെ പേര്; പത്തനംതിട്ട സ്വദേശി ഡോ. ജോർജ് മാത്യുവിനെ ആദരിച്ച് യു.എ.ഇ

യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ കാലം മുതൽ അൽഐനിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടറാണ് ജോർജ് മാത്യൂ

Update: 2024-07-11 17:43 GMT
Advertising

അബൂദബിയിലെ തെരുവിന് മലയാളിയുടെ പേരിട്ട് യു.എ.ഇയുടെ ആദരം. പത്തനംതിട്ട തുമ്പമൺ സ്വദേശിയായ ഡോ. ജോർജ് മാത്യുവിനാണ് ഈ അപൂർവ ബഹുമതി. അബൂദബി മഫ്‌റഖ് ശഖ്ബൂത്ത് സിറ്റിക്ക് സമീപത്തെ റോഡും തെരുവും ഇനി 'ഡോ. ജോർജ് മാത്യൂ സ്ട്രീറ്റ്' എന്നാണ് അറിയപ്പെടുക.

യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് മുതൽ അബൂദബി രാജകുടുംബാംഗങ്ങൾക്കൊപ്പം പ്രവർത്തിച്ച അൽഐനിലെ മുതിർന്ന ഡോക്ടറാണ് ജോർജ് മാത്യു. രാജ്യത്തിന്റെ ആരോഗ്യമേഖലക്ക് നൽകിയ സംഭാവനകൾ മാനിച്ചാണ് ഒരു തെരുവിന് തന്നെ അദ്ദേഹത്തിന്റെ പേര് നൽകി യു.എ.ഇ ആദരിച്ചത്. 57 വർഷമായി യു.എ.ഇയിലുള്ള ഡോക്ടർക്ക് നേരത്തേ യു.എ.ഇ സമ്പൂർണ പൗരത്വവും അബൂദബി അവാർഡും നൽകിയിരുന്നു.

1967 ൽ ഇരുപത്തിയാറാം വയസിൽ ഭാര്യ വൽസലക്കൊപ്പം യു.എ.ഇയിൽ എത്തിയതാണ് ഡോ. ജോർജ് മാത്യൂ. അൽഐനിലെ ആദ്യത്തെ സർക്കാർ ഡോക്ടർമാരിലൊരാളാണദ്ദേഹം. അൽ ഐൻ റീജിയന്റെ മെഡിക്കൽ ഡയറക്ടർ, ഹെൽത്ത് അതോറിറ്റി കൺസൾട്ടന്റ് തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 84-ാമത്തെ വയസിലും പ്രസിഡൻഷ്യൽ ഡിപ്പാർട്ട്‌മെന്റിനു കീഴിലുള്ള പ്രൈവറ്റ് ഹെൽത്തിൽ ഡോ. ജോർജ് മാത്യൂ സജീവമാണ്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News