കർണാടകയിൽ തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകർന്നു; വൻതോതിൽ വെള്ളം ഒഴുകിപ്പോയി

നാല് ജില്ലകളിൽ ജാഗ്രതാ നിർദേശം

Update: 2024-08-11 06:11 GMT
Advertising

ബെംഗളൂരു: കർണാടകയിലെ തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്ന് 35,000 ക്യുസെക് വെള്ളം നദിയിലേക്ക് ഒഴുകി. ശനിയാഴ്ച രാത്രിയാണ് സംഭവം. ഡാമി​ന്റെ 19ാം ഗേറ്റിലൂടെയാണ് വെള്ളം ഒഴുകിപ്പോയത്. ഗേറ്റിന്റെ ചങ്ങല പൊട്ടുകയായിരുന്നു. 70 വർഷത്തിനിടയിൽ ആദ്യമായാണ് ഈ ഡാമിൽ ഇത്തരമൊരു സുപ്രധാന സംഭവം ഉണ്ടാകുന്നത്.

അണക്കെട്ടിൽനിന്ന് 60,000 ദശലക്ഷം ഘനയടി വെള്ളം തുറന്നുവിട്ടശേഷം മാത്രമേ തകരാറിലായ ഗേറ്റ് നന്നാക്കാൻ സാധിക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. 33 ഗേറ്റുകളാണ് ആ​കെ ഡാമിലുള്ളത്. സംഭവത്തെ തുടർന്ന് മുഴുവൻ ഗേറ്റികളിലൂടെയും വെള്ളം തുറന്നുവിടുന്നുണ്ട്. ഒരു ലക്ഷം ക്യുസെക്സ് വെള്ളമാണ് ഇത്തരത്തിൽ നദിയിലേക്ക് ഒഴുക്കുന്നത്.

കൊപ്പൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി ശിവരാജ് തംഗദഗി ഞായറാഴ്ച പുലർച്ചെ ഡാം സന്ദർശിച്ചു. പുഴയുടെ തീരത്തെ ഗ്രാമങ്ങളിലുള്ളവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊപ്പൽ, വിജയനഗര, ബെല്ലാരി, റായിച്ചൂർ ജില്ലകളിലാണ് ജാഗ്രതാ നിർദേശം നൽകിയത്. കഴിഞ്ഞദിവസങ്ങളിൽ പ്രദേശത്ത് വലിയ മഴയായതിനാൽ ഡാമിൽ നിയറയെ വെള്ളമുണ്ടായിരുന്നു. തുംഗഭ​ദ്രാ നദിയിൽ 1953ലാണ് ഈ ഡാം നിർമിക്കുന്നത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News