പൂനെയിൽ ഹെലികോപ്റ്റർ തകർന്നുവീണു; മൂന്ന് മരണം, മരിച്ചവരില്‍ മലയാളിയും

അജിത് പവാർ വിഭാ​ഗം എൻസിപി ചാർട്ടേഡ് ചെയ്ത ഹെലികോപ്റ്റർ റായ്ഗഡിലേക്ക് പോവുകയായിരുന്നുവെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

Update: 2024-10-02 07:02 GMT
Advertising

പൂനെ: പൂനെയിൽ ഹെലികോപ്റ്റർ തകർന്നുവീണ് മരിച്ചവരിൽ മലയാളിയും. ഹെലികോപ്റ്ററിന്‍റെ പൈലറ്റ് കൊല്ലം കുണ്ടറ സ്വദേശി ഗിരീഷ് പിള്ളയാണ് മരിച്ചത്. ഗിരീഷ് ഉൾപ്പെടെ മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്. രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറുമാണ് മരിച്ചത്. പറന്നുയർന്നതിന് തൊട്ടുപിന്നാലെ ഹെലികോപ്റ്റർ തകർന്നുവീഴുകയായിരുന്നു.   പൂനെ ജില്ലയിലെ ബവ്ധൻ കുന്നിൻപ്രദേശത്ത് ബുധനാഴ്ച രാവിലെ 6.45ഓടെയായിരുന്നു അപകടം. തകർന്ന് താഴെവീണ ഹെലികോപ്റ്റർ കത്തിയമർന്നു.

അപകടത്തിൽ പൈലറ്റുമാരായ പരംജിത് സിങ്, ജി.കെ പിള്ള, എ‍ഞ്ചിനീയർ പ്രീതം ഭരദ്വാജ് എന്നിവർക്കാണ് ജീവൻ നഷ്ടമായത്. സമീപത്തെ ഗോൾഫ് കോഴ്‌സിൽ സ്ഥിതി ചെയ്യുന്ന ഹെലിപാഡിൽനിന്ന് പറന്നുയർന്ന ഹെലികോപ്റ്ററാണ് തകർന്നുവീണത്.

ഹെറിറ്റേജ് ഏവിയേഷൻ്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റർ പൂനെ ആസ്ഥാനമായുള്ളതാണെന്നാണ് പ്രാഥമിക വിവരം. വിടി ഇവിവി എന്ന രജിസ്‌ട്രേഷൻ നമ്പറിലുള്ള വിമാനമാണ് തകർന്നതെന്ന് പൊലീസ് പറഞ്ഞു.

അജിത് പവാർ വിഭാ​ഗം എൻസിപി ചാർട്ടേഡ് ചെയ്ത ഹെലികോപ്റ്റർ റായ്ഗഡിലേക്ക് പോവുകയായിരുന്നുവെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ സുനിൽ തത്കരെ പറഞ്ഞു. തകർന്നുവീണ ഹെലികോപ്റ്ററിന് തീപിടിക്കുന്നതും വൻ പുക ഉയരുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

പൂനെ മുനിസിപ്പൽ കോർപ്പറേഷൻ്റെയും പൂനെ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെയും നാല് അ​ഗ്നിരക്ഷാ വാഹനങ്ങൾ നിലവിൽ സ്ഥലത്തുണ്ടെന്ന് പൊലീസ് പറഞ്ഞു. തകർച്ചയുടെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും ഇടതൂർന്ന മൂടൽമഞ്ഞാവാം അപകടത്തിലേക്കു നയിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പ്രതികരിച്ചു.



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News