'പ്രതിപക്ഷത്തിന്റെ ഉയർത്തെഴുന്നേൽപ്പ്'; എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ, വിദേശ മാധ്യമങ്ങളിലെ റിപ്പോർട്ട് ഇങ്ങനെ

'ഡൽഹിയിലെ രാഷ്ട്രീയക്കാറ്റിന് രൂപമാറ്റം' എന്നാണ് ദി ന്യൂയോർക്ക് ടൈംസ് സത്യപ്രതിജ്ഞ റിപ്പോർട്ട് ചെയ്ത് കുറിച്ചത്

Update: 2024-06-10 06:07 GMT
Advertising

ന്യൂഡൽഹി: പ്രധാനമന്ത്രി പദത്തിൽ നരേന്ദ്രമോദിക്കിത് മൂന്നാമൂഴമാണ്. ഇന്നലെ രാഷ്ട്രപതി ഭവനിൽ വെച്ച് മൂന്നാമതും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി, മോദി നയിക്കുന്ന എൻഡിഎ സർക്കാർ. 72 അംഗ മന്ത്രിസഭയിൽ 30 ക്യാബിനറ്റ് അംഗങ്ങളും 5 സ്വതന്ത്രരും 36 സഹമന്ത്രിമാരുമാണുള്ളത്.

ഇന്നലെ സത്യപ്രതിജ്ഞ റിപ്പോർട്ട് ചെയ്യാൻ ഇന്ത്യൻ മാധ്യമങ്ങൾ കാണിച്ച ആവേശത്തിൽ തെല്ലും കുറവ് വരാതെയായിരുന്നു വിദേശ മാധ്യമങ്ങളുടെയും റിപ്പോർട്ടിംഗ്. മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതെങ്ങനെ എന്ന് നോക്കാം...

ദി ന്യൂയോർക്ക് ടൈംസ്

ഡൽഹിയിലെ രാഷ്ട്രീയക്കാറ്റിന് രൂപമാറ്റം എന്നായിരുന്നു ദി ന്യൂയോർക്ക് ടൈംസ് എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ റിപ്പോർട്ട് ചെയ്ത് കുറിച്ചത്. മോദിക്കൊപ്പമുള്ള മന്ത്രിസഭയിൽ സഖ്യതകക്ഷികൾ തങ്ങളുടെ പദവിയും പ്രസക്തിയും സ്‌പോട്ട്‌ലൈറ്റുമൊക്കെ ആസ്വദിക്കുകയാണ് എന്നും പത്രം പറയുന്നു.

ബിബിസി

ഇന്ത്യയിൽ പ്രതിപക്ഷത്തിന്റെ ഉയർത്തെഴുന്നേൽപ്പ് കണ്ട തെരഞ്ഞെടുപ്പാണ് നടന്നതെന്നായിരുന്നു ബിബിസിയുടെ റിപ്പോർട്ട്. കാര്യമായ വിലയിരുത്തലുകൾ നടത്താതെ ഒബ്ജക്ടീവ് ആയ രീതിയാണ് ബിബിസി പിന്തുടർന്നതെങ്കിലും എക്‌സിറ്റ് പോൾ പ്രവചനങ്ങൾക്ക് വിപരീതമായി നേരിയ മാർജിനിലായിരുന്നു എൻഡിഎയുടെ വിജയമെന്ന് എടുത്ത് പറയാൻ ബിബിസി മറന്നില്ല.

അൽ ജസീറ

നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവുമടങ്ങിയ ശക്തരായ നേതാക്കളിൽ നിന്ന് എൻഡിഎ നേരിട്ടേക്കാവുന്ന വെല്ലുവിളികളാണ് സത്യപ്രതിജ്ഞാ റിപ്പോർട്ടിൽ അൽ ജസീറ പ്രധാനമായും ചൂണ്ടിക്കാണിച്ചത്. പ്രതീക്ഷിച്ച ഭൂരിപക്ഷമില്ലാത്തത് സഖ്യസർക്കാരിൽ ബിജെപിയുടെ രാഷ്ട്രീയതന്ത്രങ്ങൾക്ക് എത്രത്തോളം പിന്തുണ നൽകും എന്നത് കണ്ടറിയേണ്ടിരിക്കുന്നു എന്നും അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

ബ്ലൂംബർഗ്

ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാവാതെ വന്ന തെരഞ്ഞെടുപ്പാണ് കഴിഞ്ഞതെന്നാണ് ബ്ലൂംബർഗിന്റെ റിപ്പോർട്ട്. ആഡംബരപൂർണമായ സത്യപ്രതിജ്ഞാ ചടങ്ങിലെ അതിഥിസത്കാരത്തിന്റേതുൾപ്പടെ വിശദവിവരങ്ങളും ബ്ലൂംബർഗ് വിസ്തരിച്ചെഴുതി.

എഎഫ്പി

പ്രൗഢഗംഭീരമായ സത്യപ്രതിജ്ഞാ ചടങ്ങിന്റെ വിശദമായ റിപ്പോർട്ട് തന്നെയാണ് വാർത്താ ഏജൻസിയായ എഎഫ്പിയും നൽകിയത്. സഖ്യകക്ഷികളായ പ്രമുഖരെല്ലാം സുപ്രധാന ആവശ്യങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നതെന്നും പത്രം ചൂണ്ടിക്കാട്ടി.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News