'രാഷ്ട്രീയമല്ല, സഹോദരന്റെ സ്ഥാനത്താണ് വന്നത്'- മണിപ്പൂരിൽ സമാധാനസന്ദേശം നൽകി രാഹുൽ ഗാന്ധി

മണിപ്പൂരിലെ സ്ഥിതി ദയനീയമാണെന്നും സ്ഥിതിഗതികളിൽ കാര്യമായ പുരോഗതിയില്ലെന്നും വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.

Update: 2024-07-08 15:26 GMT
Editor : banuisahak | By : Web Desk
Advertising

ഡൽഹി: മണിപ്പൂരിലെ സ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്ന് രാഹുൽ ഗാന്ധി. ക്യാമ്പുകളിലെ കാഴ്ചകൾ ദയനീയമാണ്. രാജ്യത്ത് എവിടെയും ഇതുപോലൊരു സാഹചര്യമില്ല. മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കണം. മണിപ്പൂരിലെ ജനങ്ങളെ കേൾക്കാനാണ് താൻ എത്തിയതെന്നും പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

'ഞാൻ നിങ്ങളുടെ സഹോദരനായാണ് ഇവിടെ വരുന്നത്, മണിപ്പൂരിൽ സമാധാനം തിരികെ കൊണ്ടുവരാൻ നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു'- ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച രാഹുൽഗാന്ധി സമാധാനസന്ദേശം നൽകിയ ശേഷമാണ് മടങ്ങിയത്. സംസ്ഥാനത്ത് സ്ഥിതിഗതികളിൽ കാര്യമായ പുരോഗതിയില്ലെന്നും വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. 

ഉച്ചയോടെ ഇംഫാൽ വിമാനത്താവളത്തിൽ ഇറങ്ങിയ രാഹുൽ ജിരിബാം, ചുരാചന്ദ്പൂർ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും അക്രമത്തിൽ ഇരയായവർക്ക് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. മണിപ്പൂർ ഗവർണർ അനുസൂയ യുകെയെയും അദ്ദേഹം സന്ദർശിച്ചു. സംസ്ഥാനത്തെ സ്ഥിതിയിൽ പുരോഗതിയില്ലാത്തതിൽ ഗവർണറോട് അതൃപ്തി അറിയിക്കുകയും ചെയ്തു. 

വിഷയം രാഷ്ട്രീയവത്കരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാത്രി ഇംഫാലിൽ തങ്ങുന്ന അദ്ദേഹം മണിപ്പൂർ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കലാപം ആരംഭിച്ച് ഇത് മൂന്നാം വട്ടമാണ് രാഹുൽ മണിപ്പൂരിൽ എത്തുന്നത്. 

അക്രമം നടന്ന് ഏകദേശം രണ്ട് മാസങ്ങൾക്ക് ശേഷം മണിപ്പൂർ വംശീയ സംഘർഷം ഏറ്റവും രൂക്ഷമായി ബാധിച്ച ജില്ലകളിലൊന്നായ ചുരാചന്ദ്പൂരിലായിരുന്നു രാഹുൽ ആദ്യമായി എത്തിയത്. ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടത്തിലായിരുന്നു ഗാന്ധിയുടെ അടുത്ത സന്ദർശനം. പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യ മണിപ്പൂർ സന്ദർശനമായിരുന്നു ഇന്നത്തേത്. അടിയന്തര പരിഹാരം സാധ്യമാക്കണമെന്ന് ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം (ഐടിഎൽഎഫ്) രാഹുലിനോട് അഭ്യർത്ഥിച്ചു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News